കോവിഡ് വാക്സിൻ യുവാക്കളിലെ അകാല മരണ സാധ്യത വർധിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ ( ICMR ) ഏറ്റവും പുതിയ പഠനം. പഠന റിപ്പോർട്ട് അനുസരിച്ച് കോവിഡ് വാക്സിൻ യുവാക്കൾക്കിടയിലെ മരണ സാധ്യത കൂട്ടുന്നില്ല മറിച്ച്കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും പഠനത്തിൽ പറയുന്നു.
കോവിഡ് ബാധിച്ച ആളുകൾക്ക് പാരമ്പര്യമായി വീടുകളിൽ ആളുകൾ നേരുത്തേ മരിക്കുന്ന സാഹചര്യമോ, നിരന്തരമായി മദ്യപിക്കുന്നവരോ ഒക്കെ ആണെങ്കിൽ അവരിൽ മരണ സാധ്യത കൂടിയേക്കാം. ഇന്ത്യയിലെ 47 ഓളം ആശുപത്രികളിൽ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഐസിഎംആർ റിപ്പോർട്ട് പുറത്ത് വിട്ടത്.
2021 ഒക്ടോബർ 1നും 2023 മാർച്ച് 31 നും ഇടയ്ക്ക് ആശുപത്രിയിൽ എത്തിക്കുകയും 24 മണിക്കൂറിനുള്ളിൽ തന്നെ ഇനിയും വ്യക്തമാകാത്ത കാരണങ്ങൾ കൊണ്ട് മരണത്തിനു കീഴടങ്ങുകയും ചെയ്ത 18 മുതൽ 45 വയസ്സുവരെ പ്രായമുള്ള നിരവധി ആളുകളെ അടിസ്ഥാനമാക്കിയാണ് ഐസിഎംആർ പഠന റിപ്പോർട്ട് സമർപ്പിച്ചത്.
വയസ്സ്, ലിംഗം, സ്ഥലം തുടങ്ങിയവയെ സൂചിപ്പിക്കുന്ന നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മരിച്ചയാളുടെ കുടുംബം, കൊറോണ സമയത്തും മുമ്പും ഉണ്ടായിരുന്ന അവസ്ഥകൾ, സിഗരറ്റിന്റെ ഉപയോഗം, മദ്യപാനം, മറ്റ് ലഹരികളുടെ ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ഐസിഎംആറിന്റെ പഠനം.