മധ്യകാലഘട്ടത്തില്‍ ഉരുത്തിരിഞ്ഞു വന്നതാണ് സിസേറിയന്‍ എന്ന പദമെന്നതാണ് മറ്റൊരു വിശദീകരണം. ലാറ്റിന്‍ പദമായ, മുറിക്കുക എന്നര്‍ഥം വരുന്ന സീദെര്‍ (Caedare), സെക്കോ – “seco” (മുറിക്കുക) എന്നീ പദങ്ങള്‍ കൂടിച്ചേര്‍ന്നാണ് സിസേറിയന്‍ സെക്ഷന്‍ എന്ന പദമുണ്ടായതെന്നും പറയപ്പെടുന്നു.
അടുത്തകാലത്ത് സിസേറിയന് സെക്ഷന്റെ നിരക്ക് വളരെയധികം ഉയര്‍ന്നിട്ടുണ്ട്. ജീവിതശൈലിയിലെ മാറ്റം, ഭക്ഷണരീതിയിലെ മാറ്റം, പൊണ്ണത്തടി, ഗര്‍ഭാവസ്ഥയിലെ പ്രമേഹം, രക്താതിസമ്മര്‍ദം ഐവിഎഫ് ഗര്‍ഭധാരണത്തിലുണ്ടായ വര്‍ധനവ്, ഇരട്ട ഗര്‍ഭധാരണം, പ്രായമേറിയ ശേഷമുള്ള ഗര്‍ഭധാരണം, പ്രസവവേദനയോടുള്ള പേടി കാരണം അമ്മാര്‍ സിസേറിയന്‍ ആവശ്യപ്പെടുന്നത് തുടങ്ങിയവയെല്ലാം സിസേറിയന്റെ നിരക്ക് ഉയരാന്‍ കാരണമാണ്.
പ്രസവസമയത്ത് ഏതെങ്കിലും തരത്തിലുള്ള അപകടാവസ്ഥയിലൂടെ കടന്നുപോകുകയാണെങ്കില്‍ ഇത് തീര്‍ച്ചയായും അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്.
വയറിന്റെ ഭിത്തി മുറിച്ചശേഷം ഉള്ളിലെ കോശപാളികള്‍ ഒരോന്നായി മുറിച്ച് ഗര്‍ഭാശയത്തിന്റെ ഭിത്തിയും മുറിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയാണിത്.
ഇപ്രകാരം വയറിലുണ്ടാക്കുന്ന മുറിവുകള്‍ തുന്നിക്കെട്ടുന്നതിന് മികച്ച ഗുണമേന്മയുള്ള വസ്തുക്കള്‍ ലഭ്യമായതും അനസ്‌തേഷ്യയിലും സര്‍ജറിയിലുമുണ്ടായ സാങ്കേതികപരമായ മുന്നേറ്റം, അണുബാധ തടയുന്നതിനുള്ള കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം, രക്തത്തിന്റെ ലഭ്യത എന്നിവയെല്ലാം സിസേറിയന്‍ സെക്ഷന്‍ മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറച്ചു.
സിസേറിയന് ശേഷം അമ്മയും കുഞ്ഞും മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. നേരത്തെ കിടന്ന് വിശ്രമമെടുക്കേണ്ടത് വളരെ പ്രധാനപ്പെട്ടകാര്യമായിരുന്നു, പ്രത്യേകിച്ച് അമിതവണ്ണുള്ളവര്‍ക്ക്. രക്തം കട്ടപിടിക്കാനും ഇത് ശ്വാസകോശത്തിലെത്തി ശ്വസിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുമായിരുന്നു. ശരീരം അനങ്ങരുതെന്നും നന്നായി വിശ്രമിക്കണമെന്നും സിസേറിയന്‍ കഴിഞ്ഞവര്‍ക്ക് നിര്‍ദേശം കൊടുക്കും. സുരക്ഷിതമായ വേദനസംഹാരികള്‍ നിര്‍ദേശിക്കുകയും പതിവായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ വേദന കുറയും. ഇക്കാലയളവില്‍ കുഞ്ഞിനെ നോക്കാന്‍ കുടുംബാംഗങ്ങളുടെ സഹായം ആവശ്യവുമായിരുന്നു. മലര്‍ന്ന് കിടന്ന് ഉറങ്ങണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കാറുണ്ട്. വേദന കുറയുമ്പോള്‍ സിസേറിയന്‍ കഴിഞ്ഞവരോട് കൂടുതല്‍ ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറയുമെങ്കിലും കട്ടിയേറിയ ജോലിയില്‍ നിന്ന് മാറി നില്‍ക്കാനും നിർദേശിക്കും.
ഗര്‍ഭപാത്രത്തിലെ തുന്നലുകള്‍ അലിഞ്ഞ് ചേര്‍ന്ന് മുറിവ് പൂര്‍ണമായും ഉണങ്ങുന്ന കാലയളവായ രണ്ടുമാസം കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. വീട്ടുജോലിയും ചെറിയ കുട്ടികളെ നോക്കുന്നത് പോലും ഇക്കാലയളവില്‍ വിലക്കപ്പെടുന്നു. മുൻകാലങ്ങളിൽ സിസേറിയൻ മുറിവ് സ്റ്റിച്ച് ചെയ്തിരുന്നത് കോട്ടൺ നൂലുകൾ ഉപയോഗിച്ചാണ്. ഇപ്പോൾ അങ്ങനെ അല്ല. ഇപ്പോൾ അബ്സോർബബിൾ സ്റ്റിച്ചുകളാണ് ഉപയോഗിക്കുന്നത്.നിശ്ചിത ദിവസങ്ങൾ കഴിഞ്ഞാൽ ഈ സ്റ്റിച്ച് എടുക്കേണ്ടതില്ല. ഇത് ശരീരത്തിലേയ്ക്ക് തന്നെ അലിഞ്ഞ് ചേരുകയാണ് ചെയ്യുന്നത്.
ടാംപണ്‍, മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നിവ ഉപയോഗിക്കുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഈ സമയത്ത് അനുവദനീയമല്ല. അണുബാധ ഒഴിവാക്കാന്‍ വേണ്ടിയാണിത്.
മുറിവിലെ ബാന്‍ഡേജ് നീക്കം ചെയ്തശേഷം മൂന്നാമത്തെ ദിവസം സിസേറിയന്‍ കഴിഞ്ഞയാള്‍ക്ക് കുളിക്കാന്‍ കഴിയും. ഏഴാം ദിവസം സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് നന്നായി കഴുകാം. ശേഷം അയഞ്ഞ വസ്ത്രം വേണം ധരിക്കാന്‍. മുറിവുള്ള ഭാഗം വെള്ളം പറ്റാതെ ഉണക്കി സൂക്ഷിക്കണം. മുറിവില്‍ വേദനയോ ചുവന്ന നിറമോ പഴുപ്പോ വരികയാണെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടണം.
മുറിവിലെ വേദന കുറഞ്ഞ ശേഷം വയര്‍ കുറയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
സിസേറിയനു ശേഷം മൂന്ന് നാല് ദിവസത്തേക്ക് ബ്ലീഡിങ് കൂടുതലായിരിക്കും. ഇത് ക്രമേണ കുറയുകയും മൂന്ന് മുതല്‍ ആറ് ആഴ്ച വരെ ബ്ലീഡിംഗ്ഉണ്ടാവുകയും ചെയ്യും. യോനിയില്‍ കൂടെയുള്ള ബ്ലീഡിങ്ങിന് ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടാകുകയോ, ഏഴ് ദിവസത്തിന് ശേഷം വലിയ തോതില്‍ ബ്ലീഡിങ് ഉണ്ടാകുകയോ ചെയ്താന്‍ വൈദ്യ സഹായം തേടണം. ഇതിന് പുറമെ, രക്തം കട്ട കട്ടയായി പോകുക, ദുര്‍ഗന്ധം, പനി, അതി ശക്തമായ വയറുവേദന എന്നിവയിലേതെങ്കിലുമുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്.
കുഞ്ഞ് ജനിച്ച് വൈകാതെ തന്നെ മുലയൂട്ടല്‍ ആരംഭിക്കേണ്ടതാണ്. ആദ്യമായി അമ്മയാകുന്നവര്‍ക്ക് മുലയൂട്ടേണ്ടത് എങ്ങനെയന്ന് കൃത്യമായി പറഞ്ഞു നല്‍കുകയും മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കുകയും വേണം. മുലയില്‍ എന്തെങ്കിലും തടിപ്പോ മുഴയോ അനുഭവപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. മുലയില്‍ പാല്‍ കെട്ടി നില്‍ക്കുന്നതാണ് ഇത്തരത്തില്‍ അനുഭവപ്പെടാന്‍ കാരണം. ഇത് നീക്കം ചെയ്യാന്‍ കുഞ്ഞ് പാലുകുടിച്ചതിന് ശേഷം മുലയില്‍ അധികമായി വരുന്ന പാല്‍ പിഴിഞ്ഞ് കളയണം. ഇത് വീണ്ടും നല്ല പാല്‍ ഉണ്ടായി വരാന്‍ സഹായിക്കും. ചില അമ്മമാരില്‍ മുലഞെട്ട് വിണ്ടുകീറാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി മുലക്കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറമുള്ള ഭാഗം മുഴുവനായും കുഞ്ഞിന്റെ വായില്‍ വെച്ചു നല്‍കണം. ഈ ഭാഗം ഏരിയോള എന്നാണ് അറിയപ്പെടുന്നത്. ലാനോലിന്‍ അടങ്ങിയ ഓയില്‍മെന്റ് പുരട്ടുന്നത് മുലക്കണ്ണ് വിണ്ടുകീറാതെ ഇരിക്കാന്‍ സഹായിക്കും. വേദനയുള്ള അമ്മാര്‍ക്ക് കസേരയില്‍ ഇരുന്നശേഷം പാലൂട്ടുന്നതിനുള്ള കുഷ്യനോ തലയിണയോ മടിയില്‍വെച്ച ശേഷം കുഞ്ഞിനെ അതില്‍ കിടത്തി മുലയൂട്ടാം.
മുലയൂട്ടുന്ന അമ്മമാര്‍ നന്നായി വെള്ളം കുടിക്കേണ്ടതും സമീകൃത ആഹാരം കഴിക്കേണ്ടതും പ്രധാനമാണ്. പ്രസവത്തിന് ശേഷം ഭൂരിഭാഗം അമ്മമാരും അനുഭവിക്കുന്ന മലബന്ധം തടയുന്നതിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. വെള്ളം നന്നായി കുടിക്കുന്നത് മൂത്രത്തില്‍ അണുബാധയുണ്ടാകാതെ സൂക്ഷിക്കുന്നതിനും സഹായിക്കും.
പ്രസവിക്കുക എന്നത് ഒരു വൈകാരിക അനുഭവമായിരിക്കും, പ്രത്യേകിച്ച് സാധാരണ പ്രസവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കേ, അടിയന്തരമായി സിസേറിയന്‍ ചെയ്യേണ്ടി വന്നാല്‍ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അമ്മയാകുന്ന സ്ത്രീ ബുദ്ധിമുട്ടിയേക്കാം.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ പോലുള്ള വൈകാരികമായ ബുദ്ധിമുട്ടുകൾ തടയുന്നതിന് മാനസികമായ പിന്തുണ ചുറ്റുമുള്ളവര്‍ ഉറപ്പു വരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രക്ഷകര്‍ത്വത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റം, വലിയ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന ഒരു വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഈ സമയത്ത് വളരെയധികം ഗുണം ചെയ്യും. ഈ പിന്തുണയിലൂടെ വളരെ വേഗം സുഖം പ്രാപിക്കുന്നതിനും രക്ഷകര്‍തൃചുമതല എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനും അവരെ സഹായിക്കും. വ്യായാമം ചെയ്യുക, വണ്ടിയോടിക്കുക, കുഞ്ഞിനേക്കാള്‍ ഭാരമുള്ള വസ്തുക്കള്‍ ചുമക്കുക എന്നിവയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും എട്ട് ആഴ്ച പൂര്‍ത്തിയാകുന്നത് വരെ ചെയ്യരുത്. ശേഷമുള്ള കാലത്തും സിസേറിയന്‍ കഴിഞ്ഞയാള്‍ക്ക് അത് ചെയ്യാമെന്ന് സ്വയം തോന്നുന്ന കാലം വരെനിര്‍ബന്ധിക്കുകയും ചെയ്യരുത്.