ലോകമെമ്പാടും ഇതുവരെ ഒരു ബില്ല്യണിലധികം ആൺകൊതുകുകളെ മറ്റ് പ്രത്യാഘാതങ്ങളൊന്നുമില്ലാതെ തുറന്നുവിട്ടിട്ടുണ്ടെന്നും ബിൽ ഗേറ്റ്‌സ് തന്റെ ബ്ലോഗിൽ കുറിച്ചു. ലോകത്ത്, കൊതുകുകൾ പെരുകിയതോടെ ഇതിൽ നിന്ന് സ്വയം രക്ഷ നേടുന്നതിന് ബെഡ് നെറ്റ്, കീടനാശിനികൾ, മറ്റ് ചികിത്സകൾ എന്നിങ്ങനെയുള്ള പരിഹാരമാർഗങ്ങൾ മനുഷ്യർ തന്നെ കണ്ടുപിടിച്ചു കഴിഞ്ഞു. ഓരോ വർഷവും 40,000 പേരാണ് കൊതുക് പരത്തുന്ന അസുഖങ്ങൾ മൂലം മരിക്കുന്നത്. കൊതുകു പരത്തുന്ന മറ്റൊരു രോഗമായ ഡെങ്കിപ്പനിയെ ഉന്മൂലനം ചെയ്യാൻ സൂപ്പർ കൊതുകൾക്ക് സാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
2012-ൽ 27,000 മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്ത കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിൽ, കേസുകളുടെ എണ്ണം വർധിക്കുന്നത് തടയാൻ അടുത്തവർഷം സൂപ്പർ കൊതുകുകളെ തുറന്നുവിടും. 2020ൽ 73,000 ആയിരുന്നു ഇവിടുത്തെ മലേറിയ കേസുകളുടെ എണ്ണം. മലേറിയ നിർമാർജനം ചെയ്യാനും ഈ രോഗം മൂലമുള്ള ബുദ്ധിമുട്ടുകൾ കുറക്കാനും നമുക്ക് പുതിയ ഉപകരണങ്ങളും കണ്ടുപിടുത്തങ്ങളും ആവശ്യമാണെന്ന് ബിൽ ഗേറ്റ്‌സ് പരാമർശിച്ചു. അതേസമയം, എത്യോപ്യ, സുഡാൻ, സൊമാലിയ, കെനിയ, നൈജീരിയ, ഘാന എന്നിവിടങ്ങളിൽ മലേറിയ പരത്തുന്ന കൊതുകുകൾ 126 ദശലക്ഷം ആളുകളെയാണ് സാരമായി ബാധിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
2020ൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൊതുകിനെ ‘ഭൂമിയിലെ ഏറ്റവും അപകടകരമായ ജീവികളിലൊന്ന്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ എല്ലാ കൊതുകുകളും മനുഷ്യജീവന് അപകടമുണ്ടാക്കുന്നില്ല. 3,500 ഇനം കൊതുകുകളിൽ 100 എണ്ണത്തോളം മാത്രമേ മനുഷ്യരിൽ രോഗം പരത്താൻ സാധ്യതയുള്ളൂ. എല്ലാ കൊതുകുകളെയും തുടച്ചുനീക്കുന്നതിനു പകരം, മാരകമായ രോഗങ്ങൾ വഹിക്കുന്ന ഈ ഇനങ്ങളെ മാത്രം ലക്ഷ്യമിടുന്നതാണ് കൂടുതൽ ഗുണം ചെയ്യുകയെന്ന് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ വൈറസ് റിസർച്ചിലെ മൈക്രോബയോളജി ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസറായ സ്റ്റീവൻ സിൻകിൻസ് ലൈവ് സയൻസിനോട് പറഞ്ഞു.