പതിവായി ധ്യാനിക്കുന്നതും വ്യായാമം ചെയ്യുന്നതും ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നതുമെല്ലാം നല്ല ജീവിതശൈലിയുടെ ഭാഗമാണെന്നും നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നൊക്കെ എല്ലാവർക്കും അറിയാം. എന്നാൽ കത്തെഴുതുന്ന ശീലവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് എത്ര പേർക്കറിയാം.
ദേഷ്യമോ, സ്നേഹമോ, പ്രതീക്ഷയോ, സ്വപ്നമോ, ചിരിയോ, സങ്കടമോ, അങ്ങനെ വികാരങ്ങൾ എന്തു തന്നെയും ആയിക്കൊള്ളട്ടെ, അവയൊക്കെ വാക്കുകളായി പേപ്പറിലേക്ക് പകർത്തുന്നത് ഒരു നല്ല മാനസിക വ്യായാമമാണ്. മറ്റൊരു തടസങ്ങളും കൂടാതെ നിങ്ങളുടെ മനസിനെ തുറന്നു പ്രകടിപ്പിക്കാനും സാധിക്കും.
ഇമോജികളുടെയും ഫിൽട്ടറുകളുടെയുമൊക്കെ ഇക്കാലത്ത് കത്തെഴുതുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായി പലരും കരുതുന്നുണ്ടാകാം. എന്നാൽ അതു നൽകുന്ന മാനസിക സന്തോഷം വലുതാണ്. ”ഒരു പേനയും പേപ്പറും ഉണ്ടെങ്കിൽ ഒരാളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ കഴിയും. ധ്യാനിക്കുന്നതിന് സമാനമാണത്. വാക്കുകളുടെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. സങ്കീർണമായ വികാരങ്ങൾ അവതരിപ്പിക്കാനും പ്രകടിപ്പിക്കാനും അത് നമ്മെ സഹായിക്കും”, നൗ ആൻഡ് മീ എന്ന സംരംഭത്തിന്റെ സഹസ്ഥാപക ദൃഷ്ടി ഗുപ്ത പറയുന്നു.
കത്ത് എഴുതുന്നതിന്റെ വൈകാരിക വശങ്ങൾ
അക്ഷരങ്ങൾ ഒരു ക്യാപ്‌സ്യൂൾ പോലെയാണ്. ചിലപ്പോൾ പഴയ അലമാരകളോ ഡ്രോയറുകളോ തുറക്കുമ്പോൾ പഴയ നോട്ട്ബുക്കിനുള്ളിൽ നിന്നോ മറ്റോ എന്തെങ്കിലും ചെറു കുറിപ്പുകൾ കണ്ടെത്തുമ്പോൾ അത് പഴയ ചില ഓർമകളിലേക്കു കൂടിയാണ് നമ്മെ തിരികെ കൊണ്ടുപോകുന്നത്.
ഡിജിറ്റൽ യുഗത്തിൽ കൈയെഴുത്തുകളുടെ പ്രാധാന്യം
ഇൻസ്റ്റന്റ് മെസേജുകളും വീഡിയോ ചാറ്റുകളുമൊക്കെയായി സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ചപ്പോൾ ആശയവിനിമയം തീർച്ചയായും വേഗത്തിലായി, പക്ഷേ അതിനർത്ഥം അതിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നല്ല. ”വേഗത്തിലുള്ള ആശയവിനിമയ രീതികളുടെ ഗുണങ്ങൾ ഞങ്ങൾ നിഷേധിക്കുന്നില്ല. എന്നാൽ അക്ഷരങ്ങളുടെയും കത്തിന്റെയും സൗന്ദര്യം ആർക്കും നിഷേധിക്കാനാകില്ല. എല്ലാ ആശയവിനിമയ ഉപാധികൾക്കും അതിന്റേതായ സ്ഥാനമുണ്ടെന്നും അവ ബഹുമാനിക്കുകയും ഈ കാലഘട്ടത്തിലും ഉപയോഗിക്കുകയും ചെയ്യണമെന്നുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്”, ഡാക്ക് റൂം എന്ന ലെറ്റർ റൈറ്റിങ്ങ് കാർണിവലിന്റെ സംഘാടകരിലൊരാളായ ഹർനെഹ്മത് കൗർ പറയുന്നു. നിങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് ഒരു പ്രത്യേക വ്യക്തിയോട് എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്ഷരങ്ങളിലൂടെ അത് സാധ്യമാകുമെന്നും അക്ഷരങ്ങൾ ആശയവിനിമയത്തിനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണെന്നും കൗർ കരുതുന്നു.
കത്തെഴുത്തും മാനസികാരോഗ്യവും
സമ്മർദ്ദവും ഉത്കണ്ഠയുമൊക്കെ എല്ലാവരുടെയും ജീവിതത്തെ ബാധിക്കാറുണ്ട്. ചിലർക്ക് അവ കൈകാര്യം ചെയ്യുക എന്ന കാര്യവും ബുദ്ധിമുട്ടാണ്. സത്യസന്ധമായി സ്വയം പ്രകടിപ്പിക്കാൻ എഴുത്തിലൂടെ കഴിയും. അത് നമ്മളോടു തന്നെയുള്ള സംവാദമാകാം, അല്ലെങ്കിൽ മറ്റുള്ളവരോടുള്ള തുറന്നു പറച്ചിലുമാകാം. ഫിൽട്ടർ ചെയ്യാത്ത വികാരങ്ങളാണ് അവിടെ പ്രകടിപ്പിക്കപ്പെടുന്നത്.
കത്തെഴുതുന്നതിനെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുകയാണെന്നും ഒരു കത്ത് ലഭിക്കുമ്പോഴുള്ള ആവേശം എല്ലാവർക്കും മനസിലാകണമെന്നും കൗറും ദൃഷ്ടി ഗുപ്തയും പറയുന്നു.