ബീജിംഗ്: .ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നതായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗീക സ്ഥിരീകരണം ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മെറ്റാമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന് അഞ്ച് വർഷം പിന്നിടുമ്പോൾ ചൈനയിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇൻഫ്ളുവൻസ എ, ഹ്യൂമൻ മെറ്റാമോവൈറസ്, കോവിഡ് 19 എന്നിവ ഉൾപ്പടെ ഒന്നിലേറ വൈറസുകൾ ചൈനയിൽ പടരുന്നതായും ചൈനയിൽ നിന്നുള്ള ചില എക്സ് ഹാൻഡിലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്ങി നിറഞ്ഞ ആശുപത്രികളിൽ മാസ്ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.രോഗബാധയെ തുടർന്ന് ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകളുണ്ട്. എന്നാൽ ഈ വാർത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.14 വയസിന് താഴെ പ്രായമുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകൾ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. കോവിഡിന് സമാനമായ രീതിയിൽ പടരുന്ന വൈറസാണ് എച്ച്.എം.പി.വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്.