Wednesday, February 5, 2025

HomeMain Storyഉമാ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ പുരോഗതി, കേസില്‍ പുതിയ ട്വിസ്റ്റ്‌

ഉമാ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ പുരോഗതി, കേസില്‍ പുതിയ ട്വിസ്റ്റ്‌

spot_img
spot_img

എ.എസ് ശ്രീകുമാര്‍

കൊച്ചി, കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഉമാ തോമസ് എം.എല്‍.എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. നടി ദിവ്യ ഉണ്ണിയുടെ നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ചട്ടം ലംഘിച്ച് തട്ടിക്കൂട്ട് വേദി സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മറ്റുവഴിയില്ലാതെയായതോടെയാണ് നിഗോഷ് കീഴടങ്ങിയത്. അമേരിക്കയിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കില്‍ തിരികെ വിളിപ്പിക്കാനാണ് പോലീസിന്റെ നീക്കം. പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇതിനിടെ ഉമാ തോമസിനെ അഡ്മിറ്റ് ചെയ്തിരിക്കുന്ന കൊച്ചി റെനൈ മെഡിസിറ്റിയില്‍ നിന്നും ശുഭ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്. രണ്ടു ദിവസം കൂടി വെന്റിലേറ്റര്‍ സഹായം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. തലച്ചോറിന്റെ കാര്യത്തില്‍ പുരോഗതിയുണ്ട്. ശ്വാസകോശത്തിന്റെ പരിക്കും മെച്ചപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ ടീം അറിയിച്ചു.

ഇപ്പോള്‍ കീഴങ്ങിയ നിഗോഷിനായിരുന്നു പരിപാടി നടത്തിപ്പിന്റെ മുഖ്യചുമതല. സ്റ്റേജ് നിര്‍മ്മാണത്തിലെ അപാകതക്കൊപ്പം സാമ്പത്തിക വഞ്ചനാ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തും. പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന് പറഞ്ഞ് കൂടുതല്‍ ആളുകള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കുന്നുണ്ട്. സംഘാടകരായ മൃദംഗവിഷനുമായി സഹകരിച്ച മറ്റ് ഏജന്‍സികളേയും വ്യക്തികളുടേയും മൊഴികളും പൊലീസ് എടുക്കും.

നൃത്ത പരിപാടിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് വിവരം. ചലചിത്ര നടി ദിവ്യ ഉണ്ണിയുടെ ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ എന്ന ഇവന്റ് മാനേജ്‌മെന്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ വിശ്വാസ വഞ്ചനാക്കുറ്റത്തിനും കലൂര്‍ പോലീസ് കേസെടുത്തിരുന്നു. പരിപാടിയിലെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നതിനാല്‍ പോലീസ് കടുത്ത നടപടികളിലേയ്ക്കാണ് നീങ്ങുന്നത്. ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തില്‍ സംഘാടകരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തയിരിക്കുന്നത്. അതിനാല്‍ മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തെന്ന ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നൃത്തത്തില്‍ പങ്കെടുത്ത ഒരു കുട്ടിയുടെ അമ്മയും കലൂര്‍ സ്വദേശിയുമായ ബിജി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സ്റ്റേഡിയത്തില്‍ 15 അടി ഉയരത്തിലുള്ള സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സി.ഇ.ഒ ഷെമീര്‍ അബ്ദുള്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്സ് മാനേജര്‍ കൃഷ്ണ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയയത്. മൃദംഗവിഷന്‍ ഡയറക്ടറായ നിഗോഷ്, ഭാര്യ, സി.ഇ.ഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സാമ്പത്തിക ചൂഷണത്തിന്റെ പേരില്‍ നൃത്താധ്യാപകരെയും പ്രതിചേര്‍ക്കും. ഇവര്‍ വഴിയായിരുന്നു സംഘാടകര്‍ വന്‍ തോതില്‍ പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന രീതിയിലാണ് ഈ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുക.

പരിപാടിയുടെ നടത്തിപ്പിനായി നര്‍ത്തകരായ ഓരോ കുട്ടിയില്‍ നിന്നും 2,000 രൂപയും, സാരി വാങ്ങുന്നതിനായി 1600 രൂപയുമാണ് നിന്നും പിരിച്ചിരിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ ഇവരില്‍നിന്ന് 5,000 രൂപ വീതം വാങ്ങിയെന്നാണ് മൃദംഗ വിഷന്‍ സംഘാടകര്‍ക്ക് എതിരെയുളള ആരോപണം. 12,000 പേരാണ് നൃത്തം അവതരിപ്പിച്ചത്. 150 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. 25,000-ത്തോളം പേര്‍ പരിപാടി കാണാന്‍ സേറ്റേഡിയത്തിലെത്തിയിരുന്നു. ഏകദേശ കണക്കനുസരിച്ച് പത്ത്കോടിയിലധികം രൂപ സംഘാടകരുടെ കൈകളിലെത്തിയെന്നാണ് ആരോപണം.

അതേസമയം നര്‍ത്തകര്‍ക്ക് കല്ല്യാണ്‍ സില്‍ക്സ് നല്‍കിയ വസ്ത്രത്തിന്റെ പേരിലും സംഘാടകര്‍ തട്ടിപ്പ് നടത്തി. സാരി ഒന്നിന് 390 രൂപ നിരക്കിലാണ് കല്ല്യാണ്‍ സില്‍ക്സ് പ്രത്യേകമായി നെയ്ത് നല്‍കിയത്. എന്നാല്‍ സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ വീതം ഈടാക്കി എന്ന് പിന്നീടാണ് അറിഞ്ഞതെന്ന്, സംഭവം വിവാദമായപ്പോള്‍ കല്യാണ്‍ സില്‍ക്സ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതു സംബന്ധിച്ച് പരിപാടിയില്‍ പങ്കെടുത്ത നര്‍ത്തകരുടെ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

വിവാദ നൃത്ത പരിപാടിയിലെ സുരക്ഷാ വീഴ്ചകള്‍ ഒരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. 25,000 പേരെ നിയന്ത്രിക്കാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത് കേവലം 25 പൊലീസുകാര്‍ മാത്രമായിരുന്നു. പരിപാടിയുടെ സുരക്ഷാ മേല്‍നോട്ടത്തിനായി 25 പൊലീസുകാര്‍ മതിയെന്ന് മൃദംഗ വിഷന്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. 25 പൊലീസുകാരെ വിട്ടുകിട്ടുന്നതിനുള്ള നിയമപ്രകാരമുള്ള തുകയും സംഘാടകര്‍ സര്‍ക്കാറിലേക്ക് അടച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് പുറമെ 150-ഓളം സ്വകാര്യ സെക്യുരിറ്റി ജീവനക്കാര്‍ പരിപാടി നിയന്ത്രിക്കാന്‍ ഉണ്ടാകുമെന്നും അതിനാലാണ് കൂടുതല്‍ പൊലീസുകാര്‍ വേണ്ടാത്തത് എന്നുമാണ് സംഘാടകര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ആവശ്യത്തിന് സെക്യുരിറ്റി ജീവനക്കാരേയും സംഘാടകര്‍ എത്തിച്ചിരുന്നില്ല.

ഡിസംബര്‍ 29-ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ‘മൃദംഗനാദം 2024’ എന്ന നൃത്തപരിപാടിക്കിടെയായിരുന്നു സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എക്ക് പരിക്കേറ്റത്. ഉറപ്പില്ലാത്ത റിബണ്‍ ബാരിക്കേഡ് സ്ഥാപിച്ച വി.ഐ.പി ഗാലറിയിലൂടെ നടക്കുന്നതിനിടെ എം.എല്‍.എ താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ എം.എല്‍.എയുടെ തല കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചാണ് ഗുരുതര പരിക്കേറ്റത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments