ന്യൂഡൽഹി: ലഡാക്കിലെ ഹോത്താൻ മേഖലയിൽ രണ്ട് പ്രവിശ്യകൾ സൃഷ്‌ടിക്കാൻ ചൈനീസ് നീക്കം .ചൈനയുടെ നടപടിയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ഈ രണ്ട് പ്രദേശങ്ങളും ഇന്ത്യയിലെ ലഡാക്കിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഈ മേഖലയിലെ ഇന്ത്യയുടെ കാലങ്ങളായുള്ള പരമാധികാരത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പ്രവിശ്യകൾ സൃഷ്‌ടിക്കരുത്. ചൈനയുടെ അനധികൃതവും ശക്തി ഉപയോഗിച്ചുള്ളതുമായ കടന്നുകയറ്റം നിയമപ്രകാരമുള്ളതാകില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യൻ ഭൂമേഖലയിൽ ചൈനയുടെ അനധികൃത കൈയേറ്റത്തെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല. ടിബറ്റൻ മേഖലയിലെ യാർലുങ് സാങ്പോ നദിയിൽ ജലവൈദ്യുതപദ്ധതി ആരംഭിക്കാനുള്ള ചൈനയുടെ നീക്കത്തിലും ഇന്ത്യ വിയോജിപ്പ് ഉന്നയിച്ചു. മാലദ്വീപിൽ പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഭരണകൂടത്തെ അട്ടിമറിക്കാൻ അവിടത്തെ പ്രതിപക്ഷത്തിന് ഇന്ത്യ പണം വാഗ്ദാനം ചെയ്തെന്ന അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ഇന്ത്യ തള്ളി. അടിസ്ഥാന രഹിതവും അവിശ്വസനീയവുമായ റിപ്പോർട്ടുകളെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.