ന്യൂഡൽഹി: റഷ്യ-യുക്രയ്ൻ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. ഏജന്റുമാരാൽ ചതിക്കപ്പെട്ട് റഷ്യയിലെത്തിയ ബിനിലിനെ റഷ്യ-യുക്രയ്ൻ യുദ്ധമുഖത്ത് മുന്നണി പോരാളിയാക്കിയിരുന്നു. ഇന്ത്യൻ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. നേരത്തേ മൈൻ പൊട്ടിത്തെറിച്ച് ബിനിലിന് ഗുരുതര പരിക്കേറ്റിരുന്നു.
എന്നാൽ ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്. ആഴ്ചകൾക്ക് മുൻപാണ് ബിനിലിനെയും സുഹൃത്തായ ജെയ്‌നിനെയും റഷ്യ യുദ്ധത്തിന്റെ മുൻനിരയിൽ നിയമിച്ചത്. ഇതിൽ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിനിൽ യുദ്ധമുഖത്തുവെച്ച് മരിച്ചതായി എംബസി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിനിനെ മോസ്‌കോയിൽ എത്തിച്ചു. ജെയിനിനെയും യുദ്ധമുഖത്ത് മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. അതിനിടയിലാണ് മോസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന സന്ദേശം ജയിൻ പങ്കുവെച്ചത്.