സാൻഫ്രാൻസിസ്കോ: ടെക് ഭീമൻ മെറ്റയിൽ നിന്ന് കൂട്ടപ്പിരിച്ചു വിടൽ . സാമൂഹ്യ മാധ്യമങ്ങളിലെ അതികായൻ മെറ്റ പ്രവർത്തന മികവ് പുലർത്താത്ത 3600 പേരെ പിരിച്ചുവിടാൻ നടപടി സ്വീകരിക്കുന്നു. പിരിച്ചുവിട്ടുന്നവർക്ക് പകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നു കമ്പനി അറിയിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ ജീവനക്കാരിൽ അഞ്ച് ശതമാനത്തെ ഈ നീക്കം ബാധിക്കുമെന്ന് കമ്പനി വാർത്താ ഏജൻസിയായ എഎഫ്‌പിയോടു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ഉള്ളത്.
ഡോണൾഡ് ട്രംപ് 20ന് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നതിനു മുന്നോടിയായി വ്യാപകമായ മാറ്റങ്ങളാണ് മെറ്റ നടത്തുന്നത്. അതിനിടയിലാണ് പിരിച്ചുവിടലും വരുന്നത്.
ട്രംപിന്റെ വിജയത്തിനു പിന്നാലെ യാഥാസ്‌ഥിതിക (കൺസർവേറ്റീവ്) ആശയങ്ങളോടു കൂടുതൽ അടുപ്പം കാണിക്കുന്ന സക്കർബർഗ് നിരവധി രാഷ്ട്രീയനേതാക്കളുമായി ബന്ധം സ്‌ഥാപിക്കുന്നുണ്ട്. ട്രംപുമായി അത്താഴ വിരുന്നുകളും നടത്തിയ സക്കർബർഗ് മെറ്റയുടെ പബ്ലിക് അഫയേഴ്സ് തലവനായി റിപ്പബ്ലിക്കൻ പാർട്ടിക്കാരനെയാണു നിയമിച്ചിരിക്കുന്നത്.