വാഷിംഗ്ടണ്‍ :.രണ്ടാം വട്ടം അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ ബ്രിക്സ് രാജ്യങ്ങൾക്ക് വീണ്ടും ട്രംപിന്റെ ഭീഷണി: ഡോളറിന് ബദലായി പുതിയ കറന്‍സി അവതരിപ്പിച്ചാൽ അത് അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ നൂറുശതമാനം നികുതി ചുമത്തുമെന്ന ഭീഷണിയാണ് ട്രംപ് നടത്തിയത്
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഈ താക്കീത് നല്‍കിയിരുന്നു. റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നി പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
‘ബ്രിക്സ് രാജ്യങ്ങള്‍ പുതിയ കറൻസിയിൽ വിനിമയം നടത്താൻ ആഗ്രഹിക്കുന്നുവെങ്കില്‍ കുഴപ്പമില്ലെന്നും എന്നാൽ അവര്‍ അമേരിക്കയുമായി കച്ചവടത്തിൽ ഏര്‍പ്പെടുമ്പോള്‍ ഞങ്ങള്‍ കുറഞ്ഞത് 100 ശതമാനം ചുങ്കം ഏര്‍പ്പെടുത്തും. ആഗോള വ്യാപാരത്തില്‍ ഡോളറിന്റെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ച് അവര്‍ അത്രയധികം ചിന്തിച്ചാല്‍ പോലും അവര്‍ക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ‘പുതിയ ബ്രിക്സ് കറന്‍സി സൃഷ്ടിക്കില്ലെന്നും ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റൊരു കറന്‍സിയെയും പിന്തുണയ്ക്കില്ലെന്നും ഈ രാജ്യങ്ങള്‍ ഉറപ്പുനല്‍കണം.
അല്ലാത്തപക്ഷം അമേരിക്കയില്‍ സാധനങ്ങള്‍ വില്‍ക്കാമെന്ന സ്വപ്നo ഉപേക്ഷിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ഡിസംബറിലാണ് മുമ്പ് ഇതേ രീതിയില്‍ ട്രംപ് ബ്രിക്സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.