ലോകത്തിലേറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാജ്യമെന്ന പദവി ഇനി ഇന്ത്യയ്ക്ക് സ്വന്തം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. നിലവില്‍ ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം 96.88 കോടിയാണ്. ഇതില്‍ പകുതിയിലധികം പേരും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്ന് തിരഞ്ഞെടുപ്പ് പുറത്തിറക്കിയ രേഖകകളില്‍ പറയുന്നു.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലേയും വോട്ടര്‍മാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. ഈ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 15.3 കോടി വോട്ടര്‍മാരാണ് ഈ സംസ്ഥാനത്തുള്ളത്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണുള്ളത്. 9.1 കോടി വോട്ടര്‍മാരാണ് മഹാരാഷ്ട്രയിലുള്ളത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ വോട്ടര്‍മാരുടെ എണ്ണം വെറും 57,593 ആണ്.
2019നെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരൂടെ എണ്ണത്തില്‍ 8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2019ല്‍ സമ്മതിദായകരുടെ എണ്ണം 89.6 കോടിയായിരുന്നു. 2024 ഇത് 96.8 കോടിയായി വര്‍ധിച്ചിട്ടുണ്ട്. 2.63 കോടി കന്നിവോട്ടര്‍മാരും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ 9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായാണ് രേഖകകളില്‍ പറയുന്നത്.
’’ 2024ലെ പൊതുതെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വൈവിധ്യപൂര്‍ണ്ണമായ വോട്ടര്‍ പട്ടിക ജനാധിപത്യത്തിന്റെ ശക്തിയെ വിളിച്ചോതുന്നു. പൗരപങ്കാളിത്തത്തിന്റെ തെളിവാണിത്,’’ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.