ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച ഫോര്‍മുല തള്ളിയ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഖനൗരി അതിര്‍ത്തിയില്‍ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 24കാരനായ ഒരു കര്‍ഷകന്‍ മരണത്തിന് കീഴടങ്ങി. ശുഭ് കരണ്‍ സിങ് എന്ന യുവ കര്‍ഷകന്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശുഭ് കരണ്‍ സിങിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങള്‍ മാത്രമാണ് പരക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഇതിനുപിന്നാലെയാണ് യുവ കര്‍ഷകന്റെ മരണം സ്ഥിരീകരിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഇതോടെ കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തമായേക്കുമെന്നാണ് വിവരം.
കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രതിഷേധക്കാരായ കര്‍ഷകരെ പൊലീസ് നേരിട്ടത്. 1,200 ട്രാക്ടര്‍-ട്രോളികളും മറ്റു വാഹനങ്ങളുമായി പതിനായിരത്തിലധികം കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ ഒത്തുകൂടിയത്. ഹരിയാനപഞ്ചാബ് അതിര്‍ത്തിയായ ശംഭുവിലും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കര്‍ഷകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കര്‍ഷകര്‍ തലസ്ഥാനത്തേക്കു പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവില്‍ വന്‍ പൊലീസ് സന്നാഹമാണു തമ്പടിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു യന്ത്രങ്ങള്‍ നല്‍കരുതെന്നു നാട്ടുകാരോടു ഹരിയാന പൊലീസ് നിര്‍ദേശിച്ചു. കര്‍ഷകര്‍ക്ക് ട്രാക്ടര്‍, ക്രെയിന്‍, മണ്ണുമാന്തി യന്ത്രം എന്നിവ നല്‍കരുതെന്നാണു പൊലീസ് നിര്‍ദേശം. പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമരസ്ഥലത്തുനിന്നും മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മണ്ണുമാന്ത്രി യന്ത്രങ്ങളെത്തിച്ച അജ്ഞാതരായ ഡ്രൈവര്‍മാര്‍ക്കെതിരെ അംബാല പൊലീസ് കേസെടുത്തിട്ടുണ്ട്.
മാര്‍ച്ച് തടയുന്നതിനായി കോണ്‍ക്രീറ്റ് ബീമുകള്‍, മുള്‍വേലികള്‍, ആണികള്‍, വലിയ ഷിപ്പിങ് കണ്ടെയ്‌നറുകള്‍ തുടങ്ങിയവയും പൊലീസ് റോഡില്‍ നിരത്തിയിട്ടുണ്ട്. പൊലീസിന്റെ കണ്ണീര്‍ വാതകഷെല്‍ പ്രയോഗങ്ങള്‍ ചെറുക്കുന്നതിനായി വലിയ സന്നാഹവുമായാണ് കര്‍ഷകരും എത്തിയത്. യുദ്ധടാങ്കുകള്‍ക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തി യന്ത്രങ്ങളില്‍ താല്‍ക്കാലിക രൂപമാറ്റം വരുത്തി എത്തിച്ചിട്ടുണ്ട്. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ കാബിന്‍ ഇരുമ്പുപാളികള്‍ വച്ച് മറച്ച് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം.