Saturday, February 22, 2025

HomeMain Storyകായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം പൂര്‍ത്തിയാകുന്നു

കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം പൂര്‍ത്തിയാകുന്നു

spot_img
spot_img

ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നമായ പെരുമ്പളം പാലം യാഥാര്‍ഥ്യത്തിലേക്ക്. അന്തിമഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ മാസത്തോടെ പാലം തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരമാകും. കായലിന് കുറുകെ നിര്‍മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം.

രണ്ടു കിലോമീറ്റര്‍ വീതിയും അഞ്ചു കിലോമീറ്റര്‍ നീളവും ആറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 ആണ്. 3000ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. പാലം നിര്‍മാണത്തിന് വേണ്ടിവരുന്ന ഭീമമായ തുകയേക്കാള്‍ ദ്വീപ് ജനത മറുകരയിലെത്താന്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് മുന്‍തൂക്കം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കരുതലോടെയുള്ള സമീപനം സ്വീകരിക്കുകയായിരുന്നു. 2019ല്‍ മുഖ്യമന്ത്രി നേരിട്ടെത്തി പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എംപി എഎം ആരിഫും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും പാലത്തിനായി വലിയ ഇടപെടലുകള്‍ നടത്തിയിരുന്നു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മാണത്തിന്റെ 85 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ദേശീയ ജലപാത കടന്നുപോകുന്ന ഭാഗമായതിനാല്‍ ബാര്‍ജ്, വലിയ യാനങ്ങള്‍ എന്നിവ തടസ്സമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

പാലത്തിന്റെ സ്ട്രക്ചര്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കി വടുതലജെട്ടി ഭാഗത്തെ സമീപന റോഡിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. ഉടന്‍തന്നെ പെരുമ്പളം ഭാഗത്തെ സമീപനറോഡിന്റെ നിര്‍മാണ പ്രവൃത്തികളും ആരംഭിക്കും. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപന റോഡുകള്‍ നിര്‍മിക്കുന്നത്. ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍നിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം – പൂത്തോട്ട – തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്.

പാലത്തിന്റെ നിര്‍മാണ പുരോഗതി ദലീമ ജോജോ എംഎല്‍എയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. പാലം പൂര്‍ത്തീകരിക്കുന്നതോടെ ദ്വീപില്‍നിന്ന് ഹ്രസ്വ, ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി എംഎല്‍എ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments