ന്യൂയോർക്ക്: പാക്കിസ്ഥാൻ മറ്റുള്ളവരുടെ സഹായം പറ്റി ജീവിക്കുന്ന രാജ്യമെന്ന് തുറന്നടിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിൽ യോഗത്തിലാണ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്ത് വന്നത്.
രാജ്യാന്തര സഹായങ്ങൾ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പാക്കിസ്ഥാന്‍ നിയമമന്ത്രി അസം നസീര്‍ തരാറിന്റെ ആരോപണങ്ങളിലാണ് ഇന്ത്യ മറുപടി നൽകിയത്.
പാകിസ്ഥാനിലെ നേതാക്കളും പ്രതിനിധികളും അവരുടെ സൈനിക ഭീകരർ കൈമാറിയ നുണകൾ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും ക്ഷിതിജ് ത്യാഗി അഭിപ്രായപ്പെട്ടു. ഒ ഐ സിയെ ദുരുപയോഗം ചെയ്യുകയാണ് പാകിസ്താൻ. ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ്സ് ഉറപ്പാക്കുന്നതിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മൂല്യങ്ങളാണ് പാക്കിസ്ഥാന്‍ പഠിക്കേണ്ടതെന്നും ത്യാഗി ജനീവയിൽ പറഞ്ഞു.