വാഷിങ്ടൺ; യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് അമേരിക്ക . റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈന് നിരന്തരം ലോക സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇതിന് പ്രതികരണമായാണ് അയല്‍ക്കാരായ പോളണ്ട് മിഗ് 25 വിമാനങ്ങള്‍ നല്കാന് തീരുമാനം എടുത്തത്. റഷ്യന്‍ നിര്‍മ്മിത മിഗ് 25 വിമാനങ്ങള്‍ ജര്‍മ്മനിയിലെ യുഎസ് എയര്‍ബേസ് വഴി യുക്രൈനില്‍ എത്തിക്കാനായിരുന്നു പോളണ്ട് തീരുമാനം. എന്നാല്‍ ഇത് സമ്മതിക്കാന്‍ കഴിയില്ലെന്നാണ് യുഎസ് പറയുന്നത്.
യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൺ വക്താവ് ജോണ്‍ കിര്‍ബി പോളണ്ടിന്റെ നീക്കം തള്ളി. ഇത്തരത്തില്‍ ഒരു നീക്കം പോളണ്ട് നടത്തിയാല്‍ അത് നാറ്റോ സഖ്യത്തില്‍ ആശങ്കയുണ്ടാക്കും എന്നാണ് യുഎസ് നിലപാട്. പോളണ്ടിന്റെ തീരുമാനം നാറ്റോ നയത്തിന് ചേര്‍ന്നതല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി.
നാറ്റോ മേഖലയില്‍നിന്ന് പോര്‍വിമാനം യുദ്ധഭൂമിയിലേക്ക് പറക്കുന്നത് നാറ്റോ സഖ്യത്തിനാകെ കനത്ത ആശങ്കയ്ക്കിടയാക്കുമെന്നും പെന്റഗണ്‍ അറിയിച്ചു. റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിനില്ലെന്നാണ് നാറ്റോയുടെ നിലപാട്. യുക്രെയ്ന് വ്യോമാതിര്‍ത്തി നോ ഫ്ളൈ സോണ്‍ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവും നാറ്റോ തള്ളുകയായിരുന്നു. യുക്രെയ്നിലേക്ക് സൈനികരെ അയയ്ക്കേണ്ടതില്ലെന്ന് അമേരിക്കയും തീരുമാനിച്ചിരുന്നു.
ഇതിനിടെ അപ്രതീക്ഷിതമായാണ് യുക്രെയ്ന് അനുകൂലമായി പോര്‍വിമാനം നല്കാന് പോളണ്ട് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പോളണ്ടുമായും നാറ്റോ സഖ്യരാജ്യങ്ങളുമായും ചര്‍ച്ച നടത്തുമെന്ന് പെന്റഗണ്‍ പ്രതികരിച്ചു. റഷ്യക്കെതിരായ ആക്രമണത്തിന് വ്യോമതാവളങ്ങള്‍ അനുവദിക്കുന്ന രാജ്യങ്ങള്‍ യുദ്ധത്തിന്റെ ഭാഗമായതായി കണക്കാക്കുമെന്ന് റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.