കീവ്: യുക്രൈനില്‍ റഷ്യൻ സേന അതിശക്തമായി ആക്രമണം തുടരുന്നു . തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യന്‍ ആക്രമണത്തില്‍ സാധാരണക്കാരടക്കം വലയുകയാണ്.
സ്‌ഫോടനങ്ങളില്‍ നിന്ന് രക്ഷതേടി സാധാരണക്കാര്‍ ഒളിച്ചിരുന്ന മോസ്‌ക് ഉള്‍പ്പെടെയുള്ളവയ്ക്കു നേരെ റഷ്യ ഷെല്‍ ആക്രമണം നടത്തി.
കീവിന് സമീപത്തു നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനിടെ റഷ്യ ഷെല്‍ ആക്രമണം നടത്തിയതായി യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ ഷെല്‍ ആക്രമണത്തിൽ ഏഴ് പേര്‍ മരിച്ചതായും അധികൃതര്‍ പറയുന്നു.
റഷ്യന്‍ സൈന്യം വളഞ്ഞതിനു പിന്നാലെ മരിയുപോള്‍ നഗരത്തില്‍ 1,500ല്‍ അധികം പേരാണ് കൊല്ലപ്പെട്ടതെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളെ ബാധിക്കും വിധത്തില്‍ പോലും ഷെല്‍ ആക്രമണമുണ്ടായി. നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് എത്തിവ എത്തിക്കാനുള്ള ശ്രമങ്ങളും പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തടസപ്പെടുന്നുണ്ട്.
മരിയുപോളിലേക്ക് നീങ്ങുകയായിരുന്ന സഹായ സംഘത്തെ റഷ്യ ആക്രമിക്കുകയും മറ്റൊരു സംഘത്തെ തടയുകയും ചെയ്‌തെന്ന് യുക്രൈന്‍ അധികൃതര്‍ ആരോപിച്ചു. മരിയുപോളിന്റെ കിഴക്കന്‍ മേഖല റഷ്യയുടെ സൈന്യം പിടിച്ചെടുത്തെന്നും തുറമുഖ നഗരത്തില്‍ അവരുടെ പിടിമുറുക്കിയെന്നും യുക്രൈന്‍ സൈന്യം പറഞ്ഞു.
24 മണിക്കൂറും അവര്‍ മരിയുപോളിലേക്ക് ബോംബും മിസൈലും വര്‍ഷിക്കുകയാണ്. അവര്‍ കുഞ്ഞുങ്ങളെ കൊല്ലുകയാണ്- വീഡിയോ സന്ദേശത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളിദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം, യുക്രൈന്‍ നഗരമായ കീവിലേക്ക് റഷ്യന്‍ സൈന്യം അടുത്തുകൊണ്ടിരിക്കുകയാണ്.
Photo Courtesy; Reuters