ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷ പദം സോണിയാ ഗാന്ധി രാജിവയ്‌ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം, അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടരും.
പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നാണ് വിവരം .
ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങള്‍ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു.
ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാവും. തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ പിഴച്ചു. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്ന യോഗം നാലര മണിക്കൂറോളം നീണ്ടു .
സോണിയ ഗാന്ധി സ്ഥാനമൊഴിയണമെന്ന ആവശ്യം യോഗത്തില്‍ കാര്യമായി ഉയര്‍ന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
മുകുള്‍ വാസ്നികിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണം എന്നായിരുന്നു ജി23 നേതാക്കളുടെ നിലപാട്.
അതേസമയം സോണിയയ്ക്ക് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ.ഐ.സി.സി ആസ്ഥാനത്ത് തടിച്ചുകൂടിയിരുന്നു