അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ നിന്നും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ച മൃതദേഹത്തിൽ മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു ഉള്‍പ്പടെയുള്ളര്‍ ആദരാഞ്ജലിയർപ്പിച്ചു . ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.
ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം . ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിലാപയാത്രയായി ഇന്നസെന്‍റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൂന്നര മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം.
നാളെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.
ഇന്നസെന്റ് എന്നു കേള്‍ക്കുമ്ബോള്‍ അദ്ദേഹം അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങളാണ് നമ്മുടെ മനസ്സിലേക്ക് കയറിവരിക. ഓരോ മലയാളിയുടെയും മനസ്സില്‍ എത്രയോ ഇന്നസെന്റ് ഭാവങ്ങളാണ് , ചിരിയുടെ അമിട്ടുപൊട്ടിച്ച് കയറിവരിക . മലയാളികളുടെ മനസ്സിൽ നിന്നും മരണത്തിന് പോലും അത്ര വേഗം മായ്ച്ചു കളയാനാവില്ല ഇന്നസെന്റ് എന്ന കലാസ്നേഹിയെ . അദ്ദേഹം പകർന്ന ചിരിയുടെ പകർന്നാട്ടങ്ങൾ ജീവിതത്തില്‍ എത്ര തവണ കടം കൊണ്ടിട്ടാവും മലയാളി.
ലോട്ടറിയെടുക്കുമ്പോഴെല്ലാം മനസിലേക്ക് കടന്നുവരിക, കിലുക്കത്തിലെ കിട്ടുണ്ണിയെ ആണ്. കേട്ടത് വിശ്വസിക്കാനാവാതെ, കണ്ണ് മിഴിച്ചു, അടിച്ചു മോളെ എന്ന് പറഞ്ഞൊപ്പിച്ചു സന്തോഷം താങ്ങാന്‍ ആവാതെ നിലത്തുവീഴുന്ന കിട്ടുണ്ണിയെ. ജഡ്ജി ഏമാനില്‍ നിന്നും ഒരായുഷ്കാലം അനുഭവിച്ച പീഡനങ്ങള്‍ക്കെല്ലാം പകരമായി, മത്തങ്ങാ തലയാ എന്ന് വിളിച്ചു അന്തസ്സായി ഇറങ്ങി പോവുന്ന കിട്ടുണ്ണി. അന്നും ഇന്നും മലയാളികളുടെ ലോട്ടറി സ്വപ്നങ്ങള്‍ക്ക് കിട്ടുണ്ണിയുടെ മുഖമാണ്.
പിന്നെ സ്നേഹത്തിന്റെ ആൾരൂപം പോലെ ദേവാസുരത്തിലെ വാര്യർ. ചട്ടമ്ബിയും താന്തോന്നിയുമായ നീലകണ്ഠന്‍ എന്ന മനുഷ്യനെ വാര്യരോളം മനസ്സിലാക്കിയ മറ്റാരുണ്ട്? വീണുപോയിട്ടും വിട്ടുപോവാതെ നീലകണ്ഠനെ പൊതിഞ്ഞ സ്നേഹമാണ് വാര്യര്‍. ഇങ്ങനെ എത്രയോ കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമുക്കിടയിൽ നിറഞ്ഞുനിൽക്കുന്നു.
നടനും എംപിയും എന്നതിലുപരി നിര്‍മ്മാതാവും എഴുത്തുകാരനും കൂടിയായിരുന്നു ഇന്നസെന്റ്. സിനിമാ നിര്‍മ്മാതാവായി സിനിമയിലെത്തിയ ഇന്നസെന്റ് പിന്നീട് ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധ നേടി. 1972ല്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ കെ മോഹന്‍ സംവിധാനം ചെയ്ത നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമാ രംഗത്തേക്ക് എത്തുന്നത്.
കെ മോഹന്‍ സംവിധാനം ചെയ്ത ഇളക്കങ്ങള്‍ എന്ന ചിത്രത്തിലെ പാല്‍ക്കാരന്‍ ദേവസിക്കുട്ടി എന്ന കഥാപാത്രമാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആ ചിത്രത്തിന് ഇന്നസെന്റിന് മദ്രാസ് ഫിലിം ഫാന്‍സ് മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് ലഭിച്ചു. പിന്നീട് ഹാസ്യ നടനായും സ്വഭാവ നടനായും മലയാളികളുടെ പ്രിയങ്കരനായി. റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, കേളി, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ദേവാസുരം, ഗോഡ്ഫാദര്‍, മണിച്ചിത്രത്താഴ്, അഴകിയ രാവണന്‍, രാവണപ്രഭു, പാപ്പി അപ്പച്ച, പട്ടണപ്രവേശം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മകള്‍, കടുവ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഫഹദ് ഫാസിലിന്റെ പച്ചയും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.