തിരുവനന്തപുരം: സംഘർഷം നിലനിൽക്കുന്ന റഷ്യൻ, യുക്രൈൻ മേഖലകളിലേയ്ക്ക് തൊഴിലന്വേഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്ക റൂട്ട്സ് അധികൃതരും അറിയിച്ചു. ഈ മേഖലകളിലേക്ക് ഇടനിലക്കാർ വഴി തൊഴിൽ വാഗ്ദാനം ലഭിച്ച് പോയ ചിലർ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്.
വ്യാജ റിക്രൂട്ട്മെൻ്റ് ഏജൻസികളുടേയും ഇടനിലക്കാരുടേയും വാഗ്ദാനങ്ങളിൽ വീഴരുത്.കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ ലൈസൻസുള്ള അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശ തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കാവൂ. ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം മറ്റാനുകൂല്യങ്ങൾ എല്ലാം പൂർണമായും വിശ്വാസയോഗ്യമാണെന്ന് ഉറപ്പ് വരുത്തണം. ജോലിക്കായിവിസിറ്റ് വിസയിലൂടെ വിദേശത്തേക്ക് പോകന്നത് ഒഴിവാക്കണം.
വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.