ന്യൂയോർക്ക്: ഒൻപതു മാസം ബഹിരാകാശ നിലയത്തിൽ താമസിച്ച് മടങ്ങിയെത്തിയ സുനിതാ വില്യംസിനും സഹ യാത്രികർക്കും ഇനി 45 ദിവസം കരുതൽ താമസം
287 ദിവസം നീണ്ട ബഹിരാകാശ താമസത്തിനുശേഷം തിരികെവന്ന സുനിത വില്യംസ്, ബുച്ച് വിൽമോർ,നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർ ഇനി 45 ദിവസം കരുതൽ താമസത്തിലായിരിക്കും. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഇക്കാലയളവിൽ നൽകും.ഇന്ത്യൻ സമയം ബുധനാഴ്ച്ച പുലർച്ചെ 3.27ന് ആണ് ഇവരെ വഹിച്ചുള്ള സ്പേസ്എക്സ് ഡ്രാഗൺ ക്രൂ9 പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചത്. ഫ്ലോറിഡയിലെ ടലഹാസി തീരത്തിനു സമീപമായിരുന്നു ഇറക്കം. സമുദ്രത്തിൽ കാത്തുനിന്നിരുന്ന സ്പേസ്എക്സ് കപ്പൽ പേടകം വീണ്ടെടുത്തു. അരമണിക്കൂറിനകം യാത്രികരെ പുറത്തിറക്കി. മൂന്നാമതായാണു സുനിത പുറത്തിറങ്ങിയത്.
തുടർന്ന് വിമാനത്തിൽ ഹൂസ്‌റ്റണിലെ നാസ കേന്ദ്രത്തിലെത്തിച്ചു. മാസങ്ങളായി ബഹിരാകാശത്ത് തങ്ങിയതിനെ തുടർന്ന് നടക്കാനുളള ബുദ്ധിമുട്ട് പരിഗണിച്ച് സ്ട്രെച്ചറിലായിരുന്നു യാത്രികരെ കൊണ്ടുപോയത്. നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർ കഴിഞ്ഞ സെപ്റ്റംബറിൽ നിലയത്തിൽ എത്തിയവരാണ്. സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർ 9 മാസത്തിനിടയിൽ 20 കോടി കിലോമീറ്റർ സഞ്ചരിച്ചു. ഭൂമിക്കുചുറ്റും 4576 ഭ്രമണം പൂർത്തിയാക്കി. ഒരാഴ്ച നീളുന്ന ദൗത്യത്തിനായി കഴിഞ്ഞവർഷം ജൂണിൽ പോയ ഇവർ പേടകത്തിനു തകരാർ പറ്റിയതോടെ നിലയത്തിൽ കുടുങ്ങുകയായിരുന്നു.