തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ മന്ത്രിമാരുടെ മറുപടി ബഹിഷിക്കരിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തി ആശ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ്. വി.ഡി സതീശന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നും പ്രകടനമായാണ് എം എൽ എ മാർ സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്
സ്ത്രീശക്തി ഉയര്‍ത്ത് ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നതെന്നു ആശാസമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു
കേരളത്തിലെ പ്രതിപക്ഷവും ഐക്യജനാധിപത്യ മുന്നണിയും സമരത്തിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. സമരത്തിന് പിന്തുണ നല്‍കിയതിന് ശേഷം എല്ലാ ദിവസവും ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. അടിയന്തര പ്രമേയത്തിലൂടെ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമരത്തെ അധിക്ഷേപിക്കാനും പരിഹസിക്കാനുമാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തുടക്കം മുതല്‍ക്കെ ശ്രമിച്ചത്. സമരം ചെയ്യുന്ന സംഘടനയെ കുറിച്ചും സമരത്തില്‍ പങ്കെടുക്കുന്നവരെ കുറിച്ചും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ മന്ത്രിമാര്‍ നടത്തിയപ്പോള്‍ പ്രതിപക്ഷം അതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയോട് ഫേണിലും നേരില്‍ സന്ദര്‍ശിച്ചും സമരം തീര്‍ക്കാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്നലെ നേരിട്ട് അഭ്യര്‍ത്ഥിച്ചതിനു ശേഷമാണ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായത് .
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആശമാരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം. ഈ പ്രശ്‌നം പരിഹരിച്ചാല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ആദ്യം അഭിനന്ദിക്കുന്നത് പ്രതിപക്ഷ നേതാവായിരിക്കും. ഇതില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ല. ജോലിഭാരത്തിന് തുല്യമായി നീതിപൂര്‍വകമായ വേതനം ആശ പ്രവര്‍ത്തകര്‍ക്ക് ലഭിക്കണം. സമരത്തെ പരിഹസിച്ചപ്പോഴാണ് മന്ത്രിമാരുടെ മറുപടി ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ എത്തിയത്. സമരത്തിന് ന്യായമായ പരിഹാരം ഉണ്ടാകും വരെ കൂടെയുണ്ടാകും. ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
യു.ഡി.എഫ് എം.പിമാരും ആശ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും പോരാട്ടം നടത്തുന്നുണ്ട്. എം.പിമാര്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഈ സമരത്തെ രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതും കേരളത്തിലെ യു.ഡി.എഫ് എം.പിമാരാണ്. പ്രശ്‌നം പരിഹരിക്കുന്നതു വരെ കേരളത്തിലെ പ്രതിപക്ഷം എം.പിമാരും എം.എല്‍.എമാരും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.