വാഷിങ്ടൺ: ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം2(Fram2)വിന്റെ ഭാഗമായുള്ള വിക്ഷേപണം വിജയം. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ‘റെസിലിയൻസ്’ എന്ന ഡ്രാഗൺ ക്രൂ ക്യാപ്സൂളിലാണ് നാല് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്.
ആദ്യമായാണ് ഭൂമിയുടെ ധ്രുവപ്രദേശങ്ങളെ കടന്നുപോകുന്ന പോളാർ ഓർബിറ്റിൽ ബഹിരാകാശ യാത്രികരെ എത്തിക്കുന്നത്. സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റിൽ ഇന്ത്യൻ സമയം രാവിലെ 7.16 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നടന്നു.
സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഭ്രമണപഥം തിരഞ്ഞെടുത്തത് ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായാണ്. ഭൂമിയുടെ ധ്രുവങ്ങളെപ്പറ്റിയുള്ള പഠനമാണ് റെസിലിയൻസിലെ യാത്രികർ നടത്തുക. അതിനൊപ്പം 22 ശാസ്ത്രപരീക്ഷണങ്ങളും നടത്തും. അന്തരീക്ഷ പ്രതിഭാസങ്ങളും അത് ബഹിരാകാശ യാത്രികരുടെ ശരീരത്തിലുണ്ടാക്കുന്ന സ്വാധീനവുമൊക്കെയാണ് ഇവരുടെ പഠനവിഷയങ്ങൾ.
ധ്രുവപ്രദേശങ്ങളിലെ വിവിധ പ്രതിഭാസങ്ങൾ ഗവേഷകർ പഠനവിധേയമാക്കും. ബഹിരാകാശത്ത് വെച്ച് എക്‌സ്‌റേ ചിത്രമെടുക്കലാണ് മറ്റൊരു സുപ്രധാന പരീക്ഷണം. ഭാവി ബഹിരാകാശ യാത്രയിൽ നിർണായകമാകുന്ന പരീക്ഷണമാണിത്. ഗുരുത്വബലമില്ലാത്ത അവസ്ഥയിൽ അസ്ഥികൾക്കും പേശികൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഗ്രാവിറ്റി ഇല്ലാത്തിടത്ത് കൂണുകൾ വളർത്താനുള്ള ശ്രമം തുടങ്ങി, ഭാവിയിലെ ചൊവ്വാദൗത്യങ്ങൾക്ക് വേണ്ടുന്ന വിവരങ്ങളും ഗവേഷകർ ശേഖരിക്കും.
ക്രിപ്റ്റോകറൻസി സംരംഭകനായ ചുൻ വാങ് ആണ് സംഘത്തെ നയിക്കുന്നത്. നോർവേ സ്വദേശിയായ ജാന്നിക്കെ മിക്കെൽസെൻ ആണ് വെഹിക്കിൾ കമാൻഡർ. ജർമൻ സ്വദേശിനിയായ റെബാ റോഗി, ഓസ്ട്രേലിയക്കാരനായ എറിക് ഫിലിപ്പ് എന്നിവരാണ് മറ്റുള്ളവർ.
ഭൂമധ്യരേഖയ്ക്ക് മുകളിലെ ഭ്രമണപഥത്തിന് പകരം, ദക്ഷിണ ധ്രുവത്തിലേക്കാണ് വിക്ഷേപണം നടന്നത്. ഇന്നേവരെ മനുഷ്യരെ ഉൾപ്പെടുത്തി ഇത്തരമൊരു വിക്ഷേപണം നടന്നിട്ടില്ല. ഗവേഷകർ അഞ്ചുദിവസം ബഹിരാകാശത്ത് ചെലവഴിക്കും. ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് വേണ്ട നിർണായകമായ പല വിവരങ്ങളും ഇവർ പഠനവിഷയമാക്കുന്നുണ്ട്.