ലണ്ടന്‍: ഇസ്രായേലിലെത്തിയ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചു. ഈ നടപടിക്കെതിരേ ബ്രിട്ടന്റെ ഭാഗത്തു നിന്നും വ്യാപക പ്രതിഷേധമുയർന്നു.
ഇസ്രായേല്‍ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന്ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി എംപിമാരായ യുവാന്‍ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെയാണ് ഇസ്രായേല്‍ തടഞ്ഞു തിരിച്ചയച്ചത്. ഇസ്രായേലിലേക്കുള്ള പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലെ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേല്‍ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്ത നടപടി അസ്വീകാര്യവും വിപരീതഫലം ഉളവാക്കുന്നതും ആശങ്കാജനകവുമാണെന്ന് ലാമി പ്രസ്താവനയില്‍ പറഞ്ഞു.
വെടിനിര്‍ത്തലിനും രക്തച്ചൊരിച്ചില്‍ തടയുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകളിലുമാണ് യുകെ സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, എന്നാല്‍ ഔദ്യോഗിക പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമാണെന്ന എംപിമാരുടെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചയച്ചതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഇസ്രായേലിലെ ഒരു ഔദ്യോഗിക സ്ഥാപനത്തിനും അത്തരമൊരു പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ഇസ്രായേലിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.