കൊച്ചി: വേണ്ടിവന്നാല്‍ ക്രൈസ്തവസമുദായം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപട് തള്ളി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. അതുകൊണ്ട് സ്വര്‍ഗത്തില്‍ എത്താമെന്ന് ആരും കരുതുന്നില്ല. ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാര്‍ തേടിയെത്തും. ക്രൈസ്തവര്‍ തമ്മില്‍ ഒരുമയുണ്ടാവണം. എങ്കില്‍ ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും മാര്‍ കല്ലറങ്ങാട്ട് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയില്‍ ആയിരുന്നു ബിഷപ്പിന്റെ പ്രതികരണം.
വേണ്ടിവന്നാല്‍ ക്രൈസ്തവര്‍ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുമെന്ന് പാംപ്ലാനി പറഞ്ഞിരുന്നു. താമരശ്ശേരി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളത്തു നടത്തിയ അവകാശ പ്രഖ്യാപന റാലിയിലാണ് പാംപ്ലാനി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ക്രൈസ്തവ ജനതയെ ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും എക്കാലത്തേക്കും സ്വന്തം വോട്ടുബാങ്കായി ക്രൈസ്തവരെ കാണേണ്ട. ക്രൈസ്തവര്‍ ആരുടെയും ഫിക്സഡ് ഡിപ്പോസിറ്റല്ല. തങ്ങള്‍ ക്രൂരമായി അവഗണിക്കപ്പെടുകയാണ് എന്നും മാര്‍ പാംപ്ലാനി പറഞ്ഞിരുന്നു.
ഇതിനെ നേരിട്ട് പരാമര്‍ശിക്കാതെയാണ് പാലാ മെത്രാന്‍ നിലപാട് വ്യക്തമാക്കിയത്. വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്ന ഘട്ടത്തില്‍ കത്തോലിക്കാ മെത്രാന്‍ സമിതി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പക്ഷെ അവര്‍ക്ക് അവരുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാടിനൊപ്പം നില്‍ക്കേണ്ടി വന്നു. ആരും സഭയില്‍ വിയോജിപ്പ് അറിയിച്ചില്ല. ന്യൂനപക്ഷ നിലപാട് സംരക്ഷിക്കപ്പെടണം. എന്നാല്‍ ക്രിസ്ത്യാനികളും രാജ്യത്ത് ന്യൂനപക്ഷം ആണെന്നും വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ആശയപരമായും ധാര്‍മികമായും പലരെയും തോല്‍പ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.