തൊടുപുഴ: കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സര്‍ക്കാരും ബന്ധപ്പെവരും മറക്കരുത്. കാട്ടുപോത്ത് നിയമസഭയിലോ പാര്‍ട്ടി ഓഫിസിലോ കയറിയാല്‍ നോക്കി നില്‍ക്കുമോ എന്നും കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ കട്ടപ്പനയില്‍ ചോദിച്ചു.
കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണം ഒറ്റപ്പെട്ട സംഭവമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് നിയമ ഭേദഗതി അത്യാവശ്യമാണ്.
”ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി നാം കാണേണ്ട കാര്യമില്ല. അങ്ങനെ തമസ്‌കരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതു സമ്മതിച്ചു കൊടുക്കാനും പറ്റില്ല. വനംവകുപ്പു തന്നെ പുറത്തുവിട്ട രേഖകള്‍ പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 735 പേരാണ് വിവിധ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കേരളത്തില്‍ മാത്രം കൊല്ലപ്പെട്ടത്.
2021 ജൂണ്‍ മുതല്‍ ഡിസംബര്‍ 22 വരെയുള്ള കുറഞ്ഞ കാലയളവില്‍ മാത്രം 121 പേരാണ് മരിച്ചത്. ഇതിനൊക്കെ ആര്‍ക്കാണ് ഉത്തരവാദിത്തം? വനത്തില്‍ കയറി പ്രശ്‌നമുണ്ടാക്കിയതിന്റെ പേരിലാണോ ഇവരൊക്കെ കൊല്ലപ്പെട്ടത്? ഇതിന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കുമോ? ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുമോ? ഇതിനായി രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തു വരുമോ?
കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന കാര്യം സര്‍ക്കാരും ബന്ധപ്പെട്ടവരും രാഷ്ട്രീയ പാര്‍ട്ടികളും മറക്കരുത്. ഈ വന്യമൃഗങ്ങളെ സംരക്ഷിക്കാനായി പലരും വല്ലാതെ പാടുപെടുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍, ഭരിക്കുന്ന സര്‍ക്കാര്‍, വനപാലകര്‍ എന്നിവരെല്ലാം ഒരുപാടു കാര്യങ്ങള്‍ ഇതിനായി ചെയ്യുന്നുണ്ട്. പക്ഷേ, വന്യമൃഗങ്ങള്‍ ആരും വോട്ടു ചെയ്ത് നിങ്ങളെ ഒരിടത്തും എത്തിക്കില്ല എന്ന കാര്യം വിസ്മരിക്കരുത്. മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത് എന്ന കാര്യവും മറക്കരുത്.
ഒരു കാട്ടുപോത്ത് കയറിവന്നിട്ട് രണ്ടു മനുഷ്യരെ ഒരു ദിവസം തന്നെ ദാരുണമായി കൊലപ്പെടുത്തിയപ്പോള്‍, അതിനെ സംരക്ഷിക്കാനായി വനപാലകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ടായിരുന്നു. ഈ കാട്ടുപോത്ത് കയറിവന്നത് നിയമസഭിയലേക്കോ പാര്‍ട്ടി ഓഫിസുകളിലേക്കോ ആയിരുന്നെങ്കില്‍ അവിടെ പെട്ടെന്നുതന്നെ ഒരു തീരുമാനമുണ്ടാകുമായിരുന്നില്ലേ? അവിടെ നിയമത്തിന്റെ കുരുക്കുകളഴിക്കാന്‍ ആരും കാത്തുനില്‍ക്കില്ലായിരുന്നു.
വെടിവച്ച് കൊല്ലാനായി ഒരു താമസവും ഉണ്ടാകില്ലായിരുന്നു. പാവപ്പെട്ട കര്‍ഷകന്റെ നെഞ്ചിലേക്ക് കാട്ടുപോത്ത് ചവിട്ടിക്കയറിയപ്പോള്‍ ആയിരക്കണക്കിന് നിയമങ്ങളാണ് കുരുക്കഴിക്കാനുണ്ടായിരുന്നത്. ഇത്തരം ഇരട്ടത്താപ്പു നയങ്ങള്‍ ഇനി വിലപ്പോകില്ല എന്നുകൂടി ഓര്‍മിപ്പിക്കുന്നു” മാര്‍ പുളിക്കല്‍ പറഞ്ഞു.