ഷിംല: മോത്തിലാൽ നെഹ്റുവിനെതിരായ പരാമർശത്തിൽ നടിയും മണ്ഡിയിലെ ബി.ജെ.പി സ്ഥാനാർഥിയുമായ കങ്കണ റണാവത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി കോൺഗ്രസ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റു അന്നത്തെ കാലത്തെ അംബാനിയായിരുന്നെന്നും എന്നാൽ അദ്ദേഹത്തിന്റെ സ്വത്തിന്റെ ഉറവിടം ആർക്കും അറിയില്ലെന്നുമായിരുന്നു കങ്കണയുടെ പ്രസ്താവന.
പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ അപകീർത്തികരവും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയെന്നും സ്വാതന്ത്ര്യ സമര സേനാനി മോത്തിലാൽ നെഹ്‌റുവിനെ അംബാനിയുമായി താരതമ്യം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയത്.
സോണിയാ ഗാന്ധിക്കെതിരെ കങ്കണ അപകീർത്തികരമായ ഭാഷ ഉപയോഗിക്കുകയും കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ്ങിനെ കാർട്ടൂൺ എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ട്. കങ്കണ റണൗത്തിനെ തുടർന്നുള്ള പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയണമെന്ന് പരാതിയിൽ പറയുന്നു.
സർദാർ വല്ലഭായ് പട്ടേലിന് അനുകൂലമായി വോട്ട് ചെയ്തിട്ടും ജവഹർലാൽ നെഹ്‌റു എങ്ങനെയാണ് പ്രധാനമന്ത്രിയായതെന്ന് ആർക്കും അറിയില്ലെന്നും കങ്കണ പറഞ്ഞിരുന്നു