വത്തിക്കാൻ സിറ്റി: ലോക കത്തോലിക്കാ സഭയുടെ തലപ്പത്തേയ്ക്ക് ഫ്രാന്‍സീസ് മാര്‍പാപ്പായുടെ പിന്‍ഗാമിയായി ആരു വരുമെന്ന ചര്‍ച്ച സഭാവിശ്വാസികള്‍ക്കിടയിലും ലോകസമൂഹത്തിനിടിയിലും വ്യാപകമായി. അഞ്ചു ദിവസത്തിനു ശേഷം സഭയെ നയിക്കാന്‍ പുതിയ ഇടയ ശ്രേഷ്ഠനെ തിരഞ്ഞെടുക്കുന്നതിനായുള്ള കോണ്‍ക്ലേവിനു തുടക്കമാകും. ലോക സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായിരുന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനായുള്ള കോണ്‍ക്ലേവില്‍ ആകെ പങ്കെടുക്കുന്നത് 135 കര്‍ദിനാള്‍മാരാണ്.
ലോക കത്തോലിക്കാ സഭയുടെ 267-മത്തെ പാപ്പയെ കര്‍ദ്ദിനാള്‍ സംഘം തെരഞ്ഞെടുത്താല്‍ അദ്ദേഹത്തോട് സമ്മതവും പേരും കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍ ചോദിക്കും.തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വന്ന് വലിയ സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു. നമുക്കൊരു പാപ്പ ഉണ്ടായിരിക്കുന്നു എന്ന പ്രഖ്യാപനം നടത്തും . അതിനു മുമ്പ് വെളുത്ത പുക നിശ്ചിത കുഴലിലൂടെ വരുമ്പോള്‍ വിശ്വാസികള്‍ കോണ്‍ക്ലേവ് പുതിയ സഭാതലവനെ തിരഞ്ഞെടുത്തതായുള്ള സൂചന നല്കും. ലോക കത്തോലിക്കാ സഭയില്‍ ആകെ 252 കര്‍ദിനാള്‍മാരാണ് ഉള്ളത്. അതില്‍ നിന്ന് 80 വയസില്‍ താഴെ പ്രായമുള്ള 135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ സ്‌പെയിനില്‍ നിന്നുള്ള ഒരു കര്‍ദിനാള്‍ ആരോഗ്യ കാരണങ്ങളാല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു അറിയിച്ചിട്ടുണ്ട്.
യൂറോപ്പില്‍ നിന്നാണോ അമേരിക്കന്‍ ഐക്യനാട്ടില്‍ നിന്നാണോ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണോ പുതിയ അജപാലകനെ തെരഞ്ഞെടുക്കുന്നതെന്നാണ് ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്.
മാര്‍പാപ്പാ തെരഞ്ഞെടുപ്പ് ഏറെ വിശുദ്ധിയോടെയും സങ്കീര്‍ണ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതുമാണ്. പാപ്പായായി ഏതൊരു കത്തോലിക്കാ വിശ്വാസിക്കും തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ കര്‍ദിനാള്‍മാരുടെ തിരുസംഘത്തില്‍ നിന്നാണ് ലോക കത്തോലിക്കാ സഭാ തലവനെ തെരഞ്ഞെടുക്കുന്നത്.
വോട്ടവകാശമുള്ള കര്‍ദിനാള്‍മാരില്‍ 40 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ തന്നെ ഇറ്റലിയില്‍ നിന്ന് 19 കര്‍ദിനാള്‍മാരുണ്ട്.
ഭാരതത്തില്‍ നിന്നും മലയാളികളായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ, വത്തിക്കാനിലുള്ള സീറോ മലബാര്‍ സഭാ കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട്ട് എന്നിവരും ഹൈദ്രാബാദില്‍ നിന്നുള്ള കര്‍ദിനാള്‍ ആന്റണിപൂല, ഗോവയിലെ ഫിലിപ്പ് നേരി, എന്നിങ്ങനെ നാലുപേരാണ് ഉള്‍പ്പെടുന്നത്. പുതിയ മാര്‍പാപ്പായെ തെരഞ്ഞെടുക്കാനുള്ള കര്‍ദിള്‍മാരില്‍ സിംഹഭാഗം പേരും ഫ്രാന്‍സീസ് മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയവരാണ്.
ഇവരില്‍ ആരാകും പുതിയ സഭാ നാഥന്‍. സഭയോടുള്ള അചഞ്ചലമായ വിശ്വാസവും കൂറും അജപാലനത്തിലും ദൈവശാസ്ത്രത്തിലുമുള്ള കഴിവും നയതന്ത്ര വൈദഗ്ദ്ധ്യം, പ്രായവുമെല്ലാം പുതിയ പാപ്പായെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളായി പരിഗണിക്കപ്പെടും. മാര്‍പാപ്പാ സ്ഥാനത്തേയക്ക് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഏറ്റവും സജീവമായുള്ളത് കര്‍ദ്ദിനാള്‍ മത്തേയൊ മരിയ സുപ്പിയാണ്.
ഇറ്റലിയിലെ ബൊളോഞ്ഞ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മത്തേയൊ മരിയ സുപ്പിയുടെ പേര് സഭാ കേന്ദ്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. 69 കാരനായ കര്‍ദിനാള്‍ ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫ്രറന്‍സ് പ്രസിഡന്റുകൂടിയാണ്. യുക്രെയിന്‍ റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളില്‍ വത്തിക്കാന്‍ പ്രതിനിധി.
രണ്ടാമതായി സജീവ ചര്‍ച്ചയിലുള്ളത് ഇറ്റലിയില്‍ നിന്നു തന്നെയുള്ള 70 കാരനായ കാര്‍ഡിനല്‍ പിയെത്രൊ പരോളിനാണ്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയാണ്. ജനനം ഇറ്റലിയിലെ വെനെത്തോയില്‍. വത്തിക്കാന്റെ എല്ലാ നയതന്ത്ര ഇടപാടുകളിലേയും പിയെത്രോയുടെ കൈയൊപ്പ് ഉണ്ടാവും. ലോകത്ത് മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിത്വം. വത്തിക്കാനും മറ്റു രാജ്യങ്ങളുമായുള്ള കത്തോലിക്ക വിശ്വാസ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധന്‍
.
ഹംഗറിയിലെ ബുഡാപെസ്റ്റയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ (72)യാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. വിവിധ ഭാഷകളില്‍ അഗാത പാണ്ഡിത്യമുള്ള വ്യക്തി. ദൈവശാസ്ത്രജ്ഞന്‍, എല്ലാവരേയും ഉള്‍ക്കൊണ്ടുപോകാന്‍ കഴിയുമെന്ന സൂചന. കുടിയേറ്റ വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍ പാപ്പയുടെ നിലപാടുകളോട് വിയോജിച്ച കര്‍ദിനാള്‍ എന്നതും എടുത്തു പറയണം.
ഫിലീപ്പീല്‍സില്‍ നിന്നുള്ള 67 കാരനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയെയുടെ പേരും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മാനിലയിലെ ആര്‍ച്ച് ബിഷപ്പായ ഇദ്ദേഹം വത്തിക്കാനിലെ സുവിശേഷവത്ക്കരണ ഡിക്കാസ്റ്ററിയുടെ പ്രൊപ്രിഫക്റ്റാണ്. ഫ്രാന്‍സിസ് മാര്‍ പാപ്പയുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ചു. ജനകീയനായ കാര്‍ഡിനല്‍ എന്ന പ്രത്യേകത.
മാള്‍ട്ടയിലെ ഏക കര്‍ദിനാള്‍ മാരിയോഗ്രെക്ക്. മെത്രാന്‍ സിനഡിന്റെ സെക്രട്ടറി. മികച്ച സംഘാടകന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നവീകരണയജ്ഞങ്ങള്‍ക്ക് ഒപ്പം നിന്ന വ്യക്തി. വിവിധ ഭാഷകളില്‍ അഗാത പാണ്ഡിത്യമുള്ള ആള്‍.
കര്‍ദ്ദിനാള്‍ പിയര്‍ബാത്തിസ്ത പിറ്റ്‌സാബെല്ലാ . ഇറ്റലിയിലെ ബെര്‍ഗമോയില്‍ ജനനം. ബൈബിളില്‍ അഗാധ പാണ്ഡിത്യം. വിശുദ്ധനാടുകളുടെ കാവലാള്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം ഇസ്രായേല്‍, പാലസ്തീന്‍, ജോര്‍ദാന്‍, സിറിയ, സൈപ്രസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ കത്തോലിക്ക വിശ്വാസികളുടെ അജപാലന ദൗത്യം നടത്തുന്നു. ലളിത ജീവിതത്തിനുടമ. ഇവരില്‍ ആരാവും പുതിയ സഭാ നാഥനെന്നറിയാനാണ് ലോക കത്തോലിക്കാ സഭ കാത്തിരിക്കുന്നത്.