മോസ്‌കോ: ഇന്ത്യ-റഷ്യ 23-ാം വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പുടിൻ ക്ഷണം സ്വീകരിച്ചു. ഈവർഷം അവസാനമാണ് ഉച്ചകോടി.
ഭീകരവാദത്തിനെതിരേ വിട്ടുവീഴ്ചയില്ലാതെ പൊരുതേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചർച്ചയിൽ ഊന്നിപ്പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പുടിൻ, ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചവരെയും സഹായം നൽകിയവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.