ലണ്ടൻ: ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിൽ ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി കിയർ സ്റ്റാമറുമായി ചർച്ച നടത്തി. സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ 2022 മുതൽ നടത്തിയ ചര്‍ച്ചകളാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇരു പ്രധാനമന്ത്രിമാരും ഇതു സംബന്ധിച്ച അറിയിപ്പ് എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. കരാർ ഒപ്പിടാനായി യു.കെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്നാണ് വിവരം.
ഈ കരാർ അനുസരിച്ച് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലെ വാഹന വിപണിയിലേക്ക് നിക്ഷേപം നടത്തുന്നതിലേക്ക് അവസരം ലഭിക്കും. ഇത് കൂടാതെ ബ്രിട്ടീഷ് നിർമിത വിസ്‌കി, അത്യാധുനിക ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്കും രാജ്യത്ത് നികുതി ഇളവുകളുണ്ടാകും. കൂടുതൽ ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്തേക്ക് നിക്ഷേപം നടത്താൻ അവസരമൊരുങ്ങും.
തിരിച്ച് ഇന്ത്യൻ കമ്പനികൾക്കും വ്യാപാര മേഖലയിൽ യൂറോപ്യന്‍ യൂണിയനിലേക്കുള്ള വഴി തുറന്നു കിട്ടും. ഐടി, ആരോഗ്യ മേഖല, ടെക്‌സ്‌റ്റൈൽ, പാദരക്ഷ, കാര്‍പ്പറ്റ്, സമുദ്രവിഭവങ്ങള്‍, മാമ്പഴം, മുന്തിരി തുടങ്ങിയ വ്യവസായങ്ങൾക്ക് ഏറെ ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയ്ക്ക് യുകെയിൽ നികുതിയിളവുകൾ ലഭിക്കും.
ബോറിസ് ജോണ്‍സണിന്റെ കാലത്താണ് ഈ കരാറിന്റെ ആദ്യ ചർച്ചകളാരംഭിച്ചത്. യുഎസുമായുള്ള വ്യാപാര ബന്ധത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ നിർണായകമാകുന്നത്. കരാറിൽ ഒപ്പുവെച്ചതിനെ ചരിത്രമെന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.