വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം മേയ് 18നു നടക്കും. സ്ഥാനാരോഹണത്തിനു മുന്നോടിയായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നൽകും.
ഇന്നലെ സിസ്‌റ്റീൻ ചാപ്പലിൽ നടന്ന കുർബാനയിൽ മാർപാപ്പ പങ്കെടുത്തിരുന്നെങ്കിലും കർദിനാൾ മാർക്കു മാത്രമായിരുന്നു പ്രവേശനം. 21ന് അദ്ദേഹം വിശ്വാസികളെ കാണും. ഇന്നു രാവിലെ 10നു കർദിനാൾമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിശ്വാസത്തിന്റെ മനോഹാരിതയിലേക്ക് കണ്ണുതുറക്കാനും ദൈവിക ശുശ്രൂഷയുടെ ആഴം മനസ്സിലാക്കാനും സിസ്റ്റീൻ ചാപ്പലിലെ കുർബാനമധ്യേയുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഈ പുതിയ അജപാലനദൗത്യം ഏറ്റെടുക്കാൻ, ആ കുരിശ് ചുമക്കാൻ നിങ്ങൾ എന്നെ തിരഞ്ഞെടുത്തു. സഭയായും ക്രിസ്തുവിന്റെ സുഹൃത്തുക്കളായും നിങ്ങളോരോരുത്തരും ഓരോ ചുവടിലും ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാമെ ന്നും കർദിനാൾമാരോട് ലിയോ മാർപാപ്പ പറഞ്ഞു.