അബുദാബി:∙ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗുരുതര പരുക്കേറ്റ 188 പലസ്തീൻകാരെയും കുടുംബാംഗങ്ങളെയും യുഎഇ അടിയന്തരമായി ഒഴിപ്പിച്ചു. പരുക്കേറ്റ 101 പേരെയും 87 കുടുംബാംഗങ്ങളെയുമാണ് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ കറം അബു സാലിം ക്രോസിങ്ങിലൂടെ ഇസ്രയേലിലെ റാമോൺ എയർപോർട്ട് വഴി അബുദാബിയിൽ എത്തിച്ചത്.
യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ മുതൽ ഇതുവരെ 2630 പേരെയാണ് ചികിത്സയ്ക്കായി യുഎഇ അബുദാബിയിൽ എത്തിച്ചത്. ഇതിന് പുറമെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം 1000 കുട്ടികളെയും 1000 അർബുദ രോഗികളെയും യുഎഇയിൽ വിവിധ ആശുപത്രികളിലാക്കിയത്.
കൂടാതെ മരുന്ന്, ഭക്ഷ്യോൽപന്നങ്ങൾ, വസ്ത്രം തുടങ്ങി 65,000 ടണ്ണിലേറെ ദുരിതാശ്വാസ വസ്തുക്കളും പലസ്തീനിൽ എത്തിച്ചു. കര, നാവിക, വ്യോമ മാർഗമാണ് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നത്. ഇതിനുപുറമെ ഗാസ മുനമ്പിലെ യുഎഇ ഫീൽഡ് ആശുപത്രി വഴി ഇതുവരെ 51,489പേരെ ചികിത്സിച്ചു. കൂടാതെ അൽഅറീഷ് പോർട്ടിൽ നങ്കൂരമിട്ട ഫ്ലോട്ടിങ് ആശുപത്രിയിൽ 9,597പേർക്കും ചികിത്സ ലഭ്യമാക്കി.