തിരുവനന്തപുരം: കേരള തീരത്ത് തോട്ടപ്പള്ളിക്ക് സമീപം കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അപകടത്തിനെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം. ഈ മാസം 25ന് അപകടത്തിൽപ്പെട്ട എം എസ് സി എല്‍സ 3 എന്ന ചരക്കുകപ്പലിന്റെ അവശിഷ്ടങ്ങൾ കാരണം തീരദേശ മലിനീകരണ സാധ്യത ഉയർന്ന സാഹചര്യത്തിലാണ് നടപടി. കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന സ്ഥിതിയാണിപ്പോൾ.
24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടത്. കപ്പലിൽ ഉണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും, 13 എണ്ണത്തിൽ മറ്റ് അപകടകരമായ ചരക്കുകളുമാണ് ഉണ്ടായിരുന്നത്. മറ്റ് കണ്ടെയിനറുകളിൽ പലതിലും പരസ്ഥിതിക്ക് വിനാശകരമായ വസ്തുക്കളാണ്. തെക്കൻ തീരങ്ങളിൽ അടിഞ്ഞ് തീരമാകെ പരന്ന പോളിപ്രൊപ്പലൈൻ ആണ് ഇതിലൊന്ന്. പ്ളാസറ്റിക്ക് വ്യവസായത്തിലെ അടിസ്ഥാന അസംസ്കൃത വസ്തുവാണിത്.