തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ പെയ്യുന്ന കനത്ത മഴയിലും അതിശക്തമായ കാറ്റിലും വിറങ്ങലിച്ച് കേരളം. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഇന്നും അതി ശക്തമായ മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുപ്തമായതോടെ തീര മേഖലയും ഭീതിയിലാണ്. സംസ്ഥാനത്ത് മലയോര മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപകമായി.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. കാലവർഷത്തിന്റെ ഭാഗമായി പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. 11 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. കണ്ണൂർ, കാസർക്കോട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദമാണ് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചത്.
പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ അതിതീവ്രമഴ തുടരുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.