തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടുകള്‍ തകര്‍ന്നതിന് പുറമേ പലയിടങ്ങളിലും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ദുരിതബാധിതരെ മാറ്റിപാര്‍പ്പിക്കാന്‍ നിരവധി ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മത്സ്യത്തൊഴിലാളികള്‍ കാണാതായ സംഭവങ്ങളും അപകടമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ദുരന്തനിവാരണ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കനത്ത മഴയില്‍ കൃഷിനാശവും വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. പെരുങ്കടവിള, അതിയന്നൂര്‍, വാമനപുരം ബ്ലോക്കുകളിലായി 5.02 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. 116 കര്‍ഷകര്‍ക്ക് 22.3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഈഞ്ചയ്ക്കല്‍, പൊഴിയൂര്‍ ഗവ. യു.പി.എസുകളില്‍ 34 കുടുംബങ്ങളിലെ 79 പേര്‍ കഴിയുന്നു. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ ഒമ്പത് തൊഴിലാളികളില്‍ എട്ടുപേരെ സംബന്ധിച്ച് വിവരം ലഭിച്ചു.
എറണാകുളത്ത് മഴക്കെടുതിയില്‍ ഇതുവരെ 230 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മൂന്ന് വീടുകള്‍ പൂര്‍ണമായും 227 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊച്ചി, കണയന്നൂര്‍ താലൂക്കുകളില്‍ ഞാറക്കല്‍, തുതിയൂര്‍ ഗവ. സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 12 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. വീരന്‍പുഴയില്‍ വഞ്ചി മറിഞ്ഞ് കാണാതായ നിഖില്‍ മുരളിയുടെ മൃതദേഹം കോവിലകത്തുംകടവിന് സമീപം കണ്ടെത്തി.
ഇടുക്കിയില്‍ കനത്ത മഴയില്‍ 148 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 10 വീടുകള്‍ പൂര്‍ണമായും 138 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 350.8 ഹെക്ടര്‍ കൃഷിഭൂമി നശിച്ചതിനാല്‍ 3218 കര്‍ഷകര്‍ക്ക് 5.48 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതിനോടകം മൂന്ന് മരണവും മൂന്ന് പേര്‍ക്ക് പരിക്കും റിപ്പോര്‍ട്ട് ചെയ്തു. 14 ദുരിതാശ്വാസ ക്യാമ്പുകളില്‍ 78 കുടുംബങ്ങളിലെ 240 പേര്‍ കഴിയുന്നു. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കയില്ലാത്ത നിലയിലാണ്.
വയനാട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മാത്രം വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ഒരു വീട് പൂര്‍ണമായും 51 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 463 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. കല്‍പ്പറ്റ, ബത്തേരി മേഖലകളില്‍ അപകടസാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് 15 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
കോട്ടയത്ത് മഴയും വെള്ളപ്പൊക്കവും മൂലം ഇതുവരെ 489 കുടുംബങ്ങളെ 58 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം താലൂക്കില്‍ 42 ക്യാമ്പുകളുണ്ട്. 1,527 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
പത്തനംതിട്ടയില്‍ 38 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. തിരുവല്ല താലൂക്കില്‍ 27 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 250 വീടുകള്‍ ഭാഗികമായും ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 90.75 ഹെക്ടര്‍ കൃഷിഭൂമി നശിച്ചതിനാല്‍ 2,018 കര്‍ഷകര്‍ക്ക് 3.27 കോടി രൂപയുടെ നഷ്ടമുണ്ടായി. കെ.എസ്.ഇ.ബി.ക്ക് 80.89 ലക്ഷം രൂപയുടെ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തു.
പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ അഞ്ച് സെ.മീ. തുറന്നു. അട്ടപ്പാടി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ 16 കുടുംബങ്ങളിലെ 28 പേര്‍ കഴിയുന്നു.
തൃശൂരില്‍ കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ആകെ 12 ക്യാമ്പുകളില്‍ 60 കുടുംബങ്ങളിലെ 170 പേര്‍ താമസിക്കുന്നു.
കൊല്ലത്ത് ശനിയാഴ്ച മാത്രം 24 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു. 210 ഹെക്ടര്‍ കൃഷിഭൂമി നശിച്ചതിനാല്‍ 16.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ജില്ലയിലെ മൊത്തം നാശനഷ്ടം 23.78 ലക്ഷം രൂപയാണ്.
കാസര്‍കോട്ട് അതിതീവ്ര മഴയില്‍ വീടുകള്‍ക്കും കടകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. മടിക്കൈ പഞ്ചായത്തില്‍ നേന്ത്രവാഴ കൃഷി നശിച്ചു. മഞ്ചേശ്വരത്ത് വെള്ളം കയറിയതിനാല്‍ കടകള്‍ക്ക് നഷ്ടമുണ്ടായി.