റോം: ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഇറാൻ അവരുടെ വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രാജ്യാന്തര വ്യോമഗതാഗതം താറുമാറായി. നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടുകയോ പുറപ്പെട്ട സ്ഥലത്തേക്കുതന്നെ തിരിച്ചയക്കുകയോ ചെയ്തത് വിമാനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ്റഡാർ -24 പ്രകാരം, നിലവിൽ ഇറാനിയൻ വ്യോമാതിർത്തി പൂർണ്ണമായും ശൂന്യമാണ്. ഇന്നലെമാത്രം എയർ ഇന്ത്യ 11 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അഞ്ചു വിമാനങ്ങൾ, പുറപ്പെട്ടിടത്തേക്കുതന്നെ മടക്കിയയച്ചു.
ഇറാൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി, ഇറാൻ വ്യോമാതിർത്തി അടച്ചതിനുശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുകയാണ്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയെത്തിയപ്പോൾ തിരിച്ചിറക്കേണ്ടി വന്നത് യാത്രക്കാരെ വിഷമിപ്പിച്ചു. മൂന്നു വിമാനങ്ങൾവീതം ജിദ്ദയിലേക്കും വിയന്നയിലേക്കും ഷാർജയിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും തിരിച്ചുവിട്ടു.
ഇറാനിൽ ഉയർന്നുവരുന്ന അടിയന്തിര സാഹചര്യം, വ്യോമാതിർത്തി അടച്ചുപൂട്ടൽ, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ നടപടികളെന്ന് എയർ ഇന്ത്യ അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ സാഹചര്യങ്ങൾമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും താമസസൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ, ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ എല്ലാശ്രമങ്ങളും നടത്തുന്നതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.