ലൊസാഞ്ചലസ് : ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുള്ള ജനകീയപ്രക്ഷോഭങ്ങൾ യുഎസിലെമ്പാടുമായി വ്യാപിക്കുന്നു. ‘നോ കിങ്സ്’ (രാജാക്കന്മാർ വേണ്ട) എന്നാവശ്യപ്പെട്ടുള്ള രണ്ടായിരത്തോളം ട്രംപ് വിരുദ്ധ റാലികളും പ്രതിഷേധ പരിപാടികളുമാണ് ഇന്നു നടക്കുന്നത്.
ലൊസാഞ്ചലസിൽ പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നതിനിടെ, റിപ്പബ്ലിക്കൻ ഗവർണർമാർ ഭരിക്കുന്ന ടെക്സസ്, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിൽ അക്രമസംഭവങ്ങൾ മുന്നിൽക്കണ്ട് നാഷനൽ ഗാർഡ് സേനയെ തയാറാക്കി നിർത്തി. പലയിടങ്ങളിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
കലിഫോർണിയയിൽ നാഷനൽ ഗാർഡ് സേനയെ വിന്യസിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടി പിൻവലിക്കാനാവശ്യപ്പെട്ടുള്ള കോടതിയുത്തരവ് അപ്പീൽ കോടതി സ്റ്റേ ചെയ്തു.