Friday, October 18, 2024

HomeMain Storyകേരള ബി.ജെ.പിയില്‍ അഴിച്ചുപണി; സുരേന്ദ്രന്റെ കസേര പോകും

കേരള ബി.ജെ.പിയില്‍ അഴിച്ചുപണി; സുരേന്ദ്രന്റെ കസേര പോകും

spot_img
spot_img

തിരുവനന്തപുരം: സാമ്പത്തിക ആരോപണങ്ങളും തിരഞ്ഞെടുപ്പിലെ തിരിച്ചടികളും മൂലം മുഖം നഷ്ടമായ കേരളത്തിലെ ബി.ജെ.പിയില്‍ അഴിച്ചുപണിയുണ്ടാകും. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തുകഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

എന്നാല്‍, പുതിയതായി ആരെ സംസ്ഥാന നേതൃത്വം ഏല്‍പിക്കും എന്നതില്‍ മാത്രമാണ് ആശയക്കുഴപ്പമുള്ളത്. കേരളത്തിലെ നിലവിലെ നേതൃത്വത്തിന്റെ പ്രകടനത്തില്‍ കടുത്ത അസംതൃപ്തിയുണ്ട് എന്നാണ് കേന്ദ്ര നേതൃത്വത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

സംസ്ഥാന അധ്യക്ഷനാകാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ ഉടന്‍ സുരേന്ദ്രനെ മാറ്റുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എല്ലാ വിഭാഗങ്ങളേയും ഒന്നിച്ചുകൊണ്ടുപോകാന്‍ പറ്റുന്ന ഒരാളായിരിക്കണം എന്ന നിര്‍ബന്ധമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. വിഭാഗീയത മൂത്തിരിക്കുന്ന ഈ ഘട്ടത്തില്‍ അത്തരത്തില്‍ ഒരാളെ എങ്ങനെ കിട്ടുമെന്നതും നിര്‍ണായകമാണ്.

കോണ്‍ഗ്രസ് നേതാവും എംപിയും ആയ ശശി തരൂരിനെ പോലെ വ്യക്തിപ്രഭാവമുള്ള ഒരാളെ ആണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം അന്വേഷിക്കുന്നത് എന്നാണ് പറയുന്നത്. എന്തായാലും ശശി തരൂര്‍ ഒരു പാര്‍ട്ടി മാറ്റത്തിന് ഇപ്പോള്‍ തയ്യാറാവില്ലെന്നാണ് വിവരം. കേരള ജനതയെ സ്വാധീനിക്കാന്‍ പറ്റിയ, അത്തരത്തിലുള്ള മറ്റൊരു നേതാവ് വേറെ ഉണ്ടോ എന്ന ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊതു സമ്മതരായി ഇ ശ്രീധരന്‍ ജേക്കബ് തോമസ് എന്നിവരെ മത്സരിപ്പിച്ച് ഒരു പരീക്ഷണം ബിജെപി നടത്തിയിരുന്നു. പാലക്കാട് ശ്രീധരന്‍ മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയിക്കാന്‍ ആകാതെ പോയത് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്.

പാര്‍ട്ടിക്ക് പുറത്ത് നിന്ന് ഒരാളെ അധ്യക്ഷനാക്കുക എന്ന പദ്ധതി കേരളത്തില്‍ തത്കാലം നടപ്പിലാക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം എന്നും വാര്‍ത്തയിലുണ്ട്. കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതാണത്രെ കേന്ദ്ര നേതൃത്വം സുരേന്ദ്രനില്‍ കാണുന്ന പ്രശ്‌നം. വോട്ടുവിഹിതത്തില്‍ ഉണ്ടായ വലിയ ഇടിവും കേന്ദ്ര നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത് കൊടകര കുഴല്‍ പണ കേസും പിന്നെ കെ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കോഴ കേസുകളും ആണ്. ഈ കേസുകള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഒരു പ്രശ്‌നമല്ലേ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. കുഴല്‍പണ കേസില്‍ ആരോപണം കേന്ദ്ര നേതൃത്വത്തിലേക്ക് കൂടി നീങ്ങുമോ എന്ന ആശങ്കയും ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട ആര്‍ ബാലശങ്കറിന്റെ പേര് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നുണ്ട് എന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ കെ സുരേന്ദ്രന്‍ വി മുരളീധരന്‍ പക്ഷത്തിനും പികെ കൃഷ്ണദാസ് പക്ഷത്തിനും അതില്‍ താത്പര്യമില്ലെന്നാണ് പറയുന്നത്.

ചെങ്ങന്നൂര്‍ സീറ്റിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കാലത്ത് ആര്‍ ബാലശങ്കര്‍ ബിജെപി നേതാക്കളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിജെപിയ്ക്കുള്ളില്‍ നിന്നുള്ള മൂന്ന് നേതാക്കള്‍ക്കാണ് സാധ്യത എന്ന് വണ്‍ഇന്ത്യ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നാണ് തിരഞ്ഞെടുപ്പെങ്കില്‍ പിഎസ് ശ്രീധരന്‍ പിള്ള, പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നായിരിക്കും എന്തായാലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments