തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ബെംഗളൂരുവില്‍നിന്ന് ഉച്ചയക്ക് രണ്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. വന്‍ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളിലും കെപിസിസി ഓഫിസിലും പൊതുദര്‍ശനത്തിനുവച്ചു. ബുധനാഴ്ച രാവിലെ 7 മണിയോടെ മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും. സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍.
നേരത്തെ ബാംഗളൂരില്‍ മുന്‍മന്ത്രി ടി.ജോണിന്റെ ബെംഗളൂരുവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ഭൗതികശരീരം ബെംഗളൂരുവില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. #ോ#ോസെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു സംസ്‌കാര ചടങ്ങുകള്‍.
മൃതദേഹം ആദ്യമെത്തിക്കുന്നത് പുതുപ്പള്ളി ഹൗസിലാണെന്നറിഞ്ഞതോടെ പ്രവര്‍ത്തകരും നേതാക്കളും അവിടേയ്ക്ക് ഒഴുകിയെത്തി. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും എകെ.ആന്റണിയും മൃതദേഹം എത്തിക്കുന്നതിന് മുന്‍പ് വസതിയിലെത്തി. വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി ഇവരായിരുന്നു തങ്ങളുടെ നേതാക്കളെന്ന് വി.എം.സുധീരന്‍ പറഞ്ഞു. വ്യക്തിബന്ധം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമ്പോഴും നയപരമായി വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയാന്‍ സഹായിച്ചത് കെഎസ്യുയൂത്ത് കോണ്‍ഗ്രസ് ക്യാംപുകളിലെ പഠനമാണ്. അടുത്ത ബന്ധമാണ് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നതെന്നും വി.എം.സുധീരന്‍ പറഞ്ഞു.