ഹാഥറസ് (ഉത്തർപ്രദേശ്): ചൊവ്വാഴ്ച ഹാഥറസിൽ തിക്കിലും തിരക്കിലുംപെട്ട് 116 പേർ കൊല്ലപ്പെട്ട സത് സംഗ് മതചടങ്ങ് സംഘടിപ്പിച്ച ആൾ ദൈവം ഭോലെ ബാബയെ കാണാനില്ലെന്ന് ഉത്തർ പ്രദേശ് പൊലീസ്. “ബാബ ജിയെ ഞങ്ങൾക്ക് കാമ്പസിനുള്ളിൽ കണ്ടെത്താനായില്ല … അദ്ദേഹം ഇവിടെ ഇല്ല…” ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽ കുമാർ പറഞ്ഞു.
നാരായൺ സാകർ ഹരി എന്ന ഭോലെ ബാബയുടെ ആശ്രമമായ മെയിൻപുരി ജില്ലയിലെ രാംകുതിർ ചാരിറ്റബിൾ ട്രസ്റ്റിൽ അന്വേഷിച്ചെങ്കിലും ‘ഭോലെ ബാബ’യെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, സംഭവം അപകടമാണോ അതോ ഗൂഢാലോചനയാണോ എന്നറിയാൻ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഹാഥറസ് സംഭവത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽറായി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നാരായൺ സാകർ ഹരി (ഭോലെ ബാബ) എന്ന പ്രാദേശിക ഗുരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സത്സംഗ്’ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. 50,000ത്തിലധികം പേർ ഒത്തുകൂടിയ ചടങ്ങ് അവസാനിച്ചശേഷം ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങുമ്പോഴാണ് ദുരന്തം.
ഭോലെ ബാബ പ്രാർഥനാ ചടങ്ങിന്റെ വേദി വിടുന്നതിനിടെ ഇയാളെ ദർശിക്കാനും കാലിനടിയിൽനിന്ന് മണ്ണ് ശേഖരിക്കാനുമുള്ള തിരക്കിൽ അടിതെറ്റിയവർക്കുമേൽ ഒന്നിനുപിറകെ ഒന്നായി ആളുകൾ വീഴുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് പറഞ്ഞു.
ചെറിയ സ്ഥലത്ത് പരിധിയിൽ കൂടുതൽ പേർ ഒത്തുകൂടിയതാണ് അപകട കാരണമെന്ന് സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആശിഷ് കുമാർ പറഞ്ഞു.