ലണ്ടൻ: 14 വർഷത്തിനുശേഷം ബ്രിട്ടനിൽ വീണ്ടും ലേബർ പാർട്ടി അധികാരത്തിൽവരുമെന്ന സൂചന നൽകി ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയായിരുന്നു (ഇന്ത്യൻസമയം വെള്ളിയാഴ്ച രാത്രി 2.30) വോട്ടെടുപ്പ്. വെള്ളിയാഴ്ച രാവിലെയോടെ ആദ്യഫലസൂചനകൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.
ലേബർപാർട്ടിക്കാണ് പ്രവചനങ്ങളിൽ മുൻതൂക്കം. വൻഭൂരിപക്ഷത്തിൽ പാർട്ടി അധികാരത്തിലേറുമെന്ന് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. 650 സീറ്റുകളിൽ 400-ലധികം സീറ്റുകൾ ലേബർ പാർട്ടി നേടുമെന്നാണ് പ്രവചനം. ലേബറുകൾ ജയിച്ചാൽ പാർട്ടിനേതാവ് കെയ്ർ സ്റ്റാർമർ (61) അടുത്ത പ്രധാനമന്ത്രിയാകും. മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമാണദ്ദേഹം.
കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) 14 വർഷത്തെ ഭരണത്തോടുള്ള എതിർവികാരം ഋഷി സുനകിന്റെ തുടർഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തൽ. 150 സീറ്റുകളിൽ താഴെ കൺസർവേറ്റീവുകൾ ഒതുങ്ങുമെന്നാണ് സർവേഫലങ്ങൾ പറയുന്നത്. ശക്തികേന്ദ്രങ്ങളിൽപ്പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നും അഭിപ്രായസർവേഫലങ്ങൾ സൂചിപ്പിക്കുന്നു.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശം. 650 അംഗ പാർലമെന്റിൽ 326 ആണ് സർക്കാരുണ്ടാക്കാൻവേണ്ട കേവലഭൂരിപക്ഷം. ടോറികളെ അഞ്ചുവർഷംകൂടി താങ്ങാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടൻ പുതിയ അധ്യായം കുറിക്കുമെന്നും കാംഡെനിൽ വോട്ടുചെയ്തശേഷം കെയ്ർ സ്റ്റാർമർ പറഞ്ഞു. ജനങ്ങളുടെ നികുതിഭാരംകൂട്ടുന്ന ലിബറലുകൾ അധികാരത്തിലെത്താതിരിക്കാൻ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടുചെയ്യൂ എന്നാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സുനക് സാമൂഹികമാധ്യമത്തിൽ കുറിച്ചത്.
2022 ഒക്ടോബറിൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്.