Sunday, September 8, 2024

HomeNewsKeralaഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി...

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഡാലോചനയെന്നു പ്രതിപക്ഷ നേതാവ്

spot_img
spot_img

കൊച്ചി:ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കുറഞ്ഞ തുകയ്ക്കുള്ള വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഡാലോചനാണെന്നും വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതിയുടെ നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേചാവ് വി.ഡി സതീശന്‍. വൈദ്യുതി ചാര്‍ജ് വര്‍ധന അനുവദിക്കില്ല; അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ പോരാടും ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്നും കൊച്ചിയില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014 ല്‍ യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ഉണ്ടാക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരും തുടര്‍ന്ന് വന്ന പിണറായി വിജയന്‍ സര്‍ക്കാരും ഈ കരാര്‍ പ്രകാരം വൈദ്യുതി വാങ്ങി. 2023-ല്‍ 9 വര്‍ഷം കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ബോധോദയം ഉണ്ടായതു പോലെയാണ് സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഗൂഡോലോചന നടത്തി ആ കരാര്‍ റദ്ദാക്കിയത്. അതിന് ശേഷം 4 രൂപ 29 പൈസയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി 8 മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ദിവസേന പത്ത് മുതല്‍ 15 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡ് വരുത്തിയത്. ഇതുവരെ 2000 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷം പുറത്ത് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുകയും കരാര്‍ പുനസ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ കരാര്‍ പുനസ്ഥാപിക്കാന്‍ തയാറല്ലെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് വീണ്ടും ക്വട്ടേഷന്‍ വിളിച്ചപ്പോള്‍ 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതി 6 രൂപ 80 പൈസയ്ക്ക് തരാമെന്നാണ് അദാനി കമ്പനിയുടെ വാഗ്ദാനം. അപ്പലേറ്റ് ട്രിബ്യൂണലും കരാര്‍ പുനസ്ഥാപിക്കുന്നത് വിസമ്മതിച്ചു. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബോര്‍ഡിനുണ്ടായ നഷ്ടം നികത്താന്‍ ഒരു വര്‍ഷത്തിനിടെ രണ്ടു തവണമായാണ് ചര്‍ജ് വര്‍ധിപ്പിച്ചത്.

വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതിയുടെയും കൊള്ളയുടെയും നഷ്ടം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റെഗുലേറ്ററി കമ്മിഷനല്ലേ ചെയ്യേണ്ടതെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ചെയര്‍മാന് പുറമെ രണ്ട് അംഗങ്ങളാണ് റെഗുലേറ്ററി കമ്മിഷനിലുള്ളത്. വൈദ്യുതി ബോര്‍ഡിലെ ഇടത് അനുകൂല സംഘടനയുടെ പ്രസിഡന്റായിരുന്നയാളും എം.എം മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പി.എ ആയിരുന്ന ആളുമാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍. ഈ റെഗുലേറ്ററി കമ്മിഷന്‍ സര്‍ക്കാരുമായി ആലോചിക്കാതെ കരാര്‍ റദ്ദാക്കുമോ? സര്‍ക്കാരിനും മീതെയാണ് റെഗുലേറ്ററി കമ്മിഷനെങ്കില്‍ കരാര്‍ റദ്ദാക്കി ആറു മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ പുനസ്ഥാപിക്കണമെന്ന് കമ്പനികളോട് റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചതെന്തിന്?

കരാര്‍ റദ്ദാക്കിയതിലൂടെ ബോര്‍ഡിനുണ്ടായ നഷ്ടം മുഴുവന്‍ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ പോരാടും. 25 വര്‍ഷത്തേക്കുണ്ടാക്കിയ കരാര്‍ 9 വര്‍ഷത്തിന് ശേഷം റദ്ദാക്കിയതിലൂടെ ഉണ്ടായ കോടികളുടെ നഷ്ടത്തിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. ഇതിന്റെ പേരില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഒരു കാരണവശാവും അനുവദിക്കില്ല.

സംഘടനാപരമായ കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കാറില്ല. ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. എന്നെ ആര്‍ക്കും വിമര്‍ശിക്കാം. എന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തും. അല്ലെങ്കില്‍ ബോധ്യപ്പെടുത്തും. തിരുത്തല്‍ നടപടിക്രമത്തിന്റെ ഭാഗമായാണ് ഇന്നലത്തെ പരിപാടിയില്‍ നിന്നും മാറി നിന്നത്. സംഘടനാപരമായ കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു പരാമര്‍ശവും എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments