ലാഹോര്‍: പ്രളയവും മഴക്കെടുതിയും രൂക്ഷമായ പാക്കിസ്ഥാനില്‍ മരണ സംഖ്യ ആയിരത്തോളമായി. സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരിച്ചവരില്‍ 343 പേര്‍ കുട്ടികളാണ്. 3 കോടി ജനങ്ങള്‍ക്ക് വീടു നഷ്ടമായി.
സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍. ഇവിടെ മാത്രം 300 പേര്‍ മരിച്ചു. ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്തൂണ്‍ഖ്വ, പഞ്ചാബ് എന്നീ പ്രവിശ്യകളിലും കടുത്ത നഷ്ടമുണ്ടായിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരില്‍ 37 പേര്‍ മരിച്ചു.

ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഓഗസ്റ്റില്‍ 166.8 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇത് സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയില്‍ കൂടുതലാണ്. സിന്ധിലെ മിക്ക ജില്ലകളും പ്രധാന കേന്ദ്രങ്ങളുമായി ബന്ധമറ്റ നിലയിലാണ്.
ബലൂചിസ്ഥാനിലും വാര്‍ത്താവിനിമയ ബന്ധമില്ല. മിക്ക റോഡുകളും തകര്‍ന്നു. സിന്ധിലേക്കും ബലൂചിസ്ഥാനിലേക്കും മാത്രം 10 ലക്ഷത്തിലധികം ടെന്റുകള്‍ വേണ്ടിവരുമെന്ന് കാലാവസ്ഥ വകുപ്പു മന്ത്രി ഷെറി റഹ്മാന്‍ പറഞ്ഞു.