ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിരവധിയിടങ്ങളിൽ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള പത്തിലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും പകൽ കനത്ത ചൂട് അനുഭവപ്പെട്ടിരുന്നു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് മഴ പെയ്തത്.
അപകടകരമായ വെള്ളക്കെട്ടുകൾ ആളുകളെ ബാധിക്കാതെ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന നിർദേശം നൽകി. രാജേന്ദ്ര നഗറിലെ സിവിൽ സർവീസ് കോച്ചിങ് സെന്‍ററിന്‍റെ ബേസ്മെന്‍റിൽ വെള്ളംകയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ലഫ്. ഗവർണർ ജാഗ്രതാ നിർദേശം നൽകിയത്. ഇതേ മേഖലയിലെ റോഡുകളിൽ നിലവിൽ മുട്ടൊപ്പം വെള്ളംകയറിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.