ബൈറൂത്: ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ‘പേജറു’കൾ വ്യാപകമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒമ്പത് മരണം. ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കൻ ബൈറൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും ഒരേസമയം ‘നിഗൂഢ സ്ഫോടന’ങ്ങളുണ്ടായത്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിൽ ലബനാനിലെ ഇറാൻ അംബാസഡറും ഉൾപ്പെടുന്നു. കടയിൽ നിൽക്കുന്നയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പേജർ പൊട്ടിത്തെറിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 200 പേരുടെ നില ഗുരുതരമാണ്.
എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോൾ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽതന്നെയാണെന്ന് വ്യക്തമായെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫലസ്തീനുള്ള പിന്തുണ തുടരും. ഇസ്രായേൽ നടപടിക്ക് തീർച്ചയായും ശിക്ഷ നൽകും -ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത് ഇസ്രായേൽ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള ആക്രമണമാണെന്നും ലബനാൻ മന്ത്രിസഭ അഭിപ്രായപ്പെട്ടു. ആക്രമണം അന്താരാഷ്ട്ര സമൂഹം നോക്കിനിൽക്കരുതെന്ന് വാർത്ത വിനിമയ മന്ത്രി സിയാദ് മകരി പറഞ്ഞു.