ജറുസലം :വടക്കൻ ഗാസയിൽഅതിരൂഷമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ . അഭയാർഥി ക്യാമ്പിനും ആശുപത്രികൾക്കും നേരെ തുടർച്ചയായ ആക്രമണം.വടക്കൻ ഗാസയിൽ നാലു ലക്ഷത്തിലേറെ ജനങ്ങളെ വളഞ്ഞുവച്ചാണ് ഇസ്രയേൽ സൈന്യം ആശുപത്രികളും അഭയകേന്ദ്രങ്ങളും ആക്രമിച്ചത് ജബാലിയ അഭയാർഥിക്യാംപിലെ പുരുഷന്മാരെ കസ്റ്റഡിയിലെടുത്തു.
സ്ത്രീകളോടും കുട്ടികളോടും ഒഴിഞ്ഞുപോകാനും അന്ത്യശാസനം നൽകി.ജബാലിയയിൽ 18 പേരടക്കം ഒറ്റദിവസം മാത്രം ഗാസയിൽ 33 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ഹനൂൻ, ബെയ്ത്ത് ലാഹിയ എന്നീ പട്ടണങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ ആക്രമണം 17 ദിവസം പിന്നിടുമ്പോൾ 640 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.വടക്കൻ ഗാസയിൽ മരുന്നും ഭക്ഷണവുമടക്കം അടിയന്തരസഹായം എത്തിക്കുന്നത് ഇസ്രയേൽ സൈന്യം തടഞ്ഞെന്ന് യുഎൻ പലസ്‌തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്യൂഎ) പറഞ്ഞു.
ഇന്തൊനീഷ്യൻ ഹോസ്‌പിറ്റലിനോടു ചേർന്ന അഭയകേന്ദ്രമായ സ്കൂളുകളിൽ കടന്ന സൈന്യം പുരുഷന്മാരെ കസ്റ്റഡിയിലെടുത്തശേഷം കെട്ടിടങ്ങൾക്കു തീയിട്ടു. ആശുപത്രി ജനററ്റേറുകളിലേക്കു തീപടർന്നതോടെ വൈദ്യുതി നിലച്ചു.വടക്കൻ ഗാസയിൽ പ്രവർത്തനക്ഷമമാമയ ആശുപത്രികൾ പൂർണമായി ഒഴിപ്പിക്കണമെന്നു നേരത്തേ ഇസ്രയേൽ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ വഴങ്ങിയില്ല. ഇതോടെ കമൽ അദ്വാൻ ആശുപത്രിക്കുനേരെ രാത്രി കനത്ത വെടിവയ്പ്‌പുണ്ടായി.
തുടർച്ചയായ നാലാം ദിവസവും ആശുപത്രികളിൽ അവശ്യമരുന്നുകൾക്കു പുറമേ ഭക്ഷണവും വെള്ളവും ഇല്ലാത്ത അവസ്‌ഥയാണ്. എന്നാൽ, വടക്കൻ ഗാസയിലേക്കു സഹായമെത്തിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ പറയുന്നത്അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്ക് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മധ്യപൂർവദേശത്തേക്കു പുറപ്പെട്ടു. യുദ്ധം ആരംഭിച്ചശേഷം ബ്ലിങ്കന്റെ 11-ാമത്തെ യാത്രയാണിത്.
ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ മേധാവി റോനൻ ബറും ചർച്ചയ്ക്കായി ഈജിപ്തിലെ കയ്റോയിലെത്തി. ഹമാസ് നേതാവ് യഹ്യ സിൻവർ കൊല്ലപ്പെട്ട സാഹചര്യം വെടിനിർത്തലിന് ഉചിതമാണെന്നാണ് യുഎസ് കരുതുന്നത്.ഇറാന്റെ ആണവ നിലയങ്ങൾ ആക്രമിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നതു സംബന്ധിച്ച രഹസ്യരേഖ ചോർന്ന സംഭവത്തിൽ യുഎസ് പ്രതിരോധ വകുപ്പ് അന്വേഷമാരംഭിച്ചു. ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യമിടുന്നെന്ന് ഇറാൻ രാജ്യാന്തര ആണവോർജ ഏജൻസിക്കു പരാതി നൽകിയിട്ടുണ്ട്