കാഠ്മണ്ഡു: സി.പി.എന്‍-യു.എം.എല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നിവ ഇന്ത്യയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി.
ഇന്ത്യയുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയാകും ഇത് സാധ്യമാക്കുകയെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ ലെനിനിസ്റ്റ്) 10ാം ജനറല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച ശര്‍മ്മ ഒലി പറഞ്ഞു. തലസ്ഥാന നഗരിയായ കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ചിത്‌വാനിലാണ് സമ്മേളനം.
‘പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ നേപ്പാളിന്റെ കൈവശമുണ്ടായിരുന്ന കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങള്‍ ഇന്ത്യയുമായി നിരന്തര ചര്‍ച്ചയിലൂടെ തിരിച്ചുപിടിക്കും. ചര്‍ച്ചകളിലൂടെയായിരിക്കും ഞങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. അയല്‍ രാജ്യങ്ങളുമായി ശത്രുതക്ക് താല്‍പര്യമില്ല’ -ശര്‍മ്മ ഒലി പറഞ്ഞു.
ലിപുലേഖ് ചുരത്തിനെയും ഉത്തരാഖണ്ഡിലെ ധര്‍ചുലയെയും ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ ദൂരമുള്ള തന്ത്രപ്രധാനമായ റോഡ് 2020 മേയ് എട്ടിന് ഇന്ത്യ തുറന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തങ്ങളുടെ ഭൂപ്രദേശത്ത് കൂടിയാണ് റോഡ് കടന്ന് പോകുന്നതെന്നായിരുന്നു നേപ്പാളിന്റെ വാദം.
ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമാണ് കാലാപാനിയെന്ന് ഇന്ത്യയും, അല്ല സുദുര്‍പശ്ചിമിലെ ദാര്‍ച്ചുല ജില്ലയുടെ ഭാഗമെന്ന് നേപ്പാളും പറയുന്നു. ഇതോടെ ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കി. നേപ്പാള്‍ പാര്‍ലമെന്റും പുതിയ ഭൂപടം അംഗീകരിച്ചു.
ഈ നീക്കത്തിനെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. നേപ്പാളിന്‍േറത് ഏകപക്ഷീയമായ നടപടിയെന്ന് വിശേഷിപ്പിച്ച ഇന്ത്യ ‘കൃത്രിമ വിപുലീകരണം’ അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.