Tuesday, October 22, 2024

HomeNewsKeralaകേരളത്തില്‍ ഒമിക്രോണ്‍ ഇല്ല, ഹൈ റിസ്‌ക് രാജ്യത്തുനിന്ന് വരുന്നവര്‍ക്ക് 14ദിവസം ക്വാറന്റീന്‍: മന്ത്രി

കേരളത്തില്‍ ഒമിക്രോണ്‍ ഇല്ല, ഹൈ റിസ്‌ക് രാജ്യത്തുനിന്ന് വരുന്നവര്‍ക്ക് 14ദിവസം ക്വാറന്റീന്‍: മന്ത്രി

spot_img
spot_img

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തിനകത്ത് പുതിയ വകഭേദം ഉണ്ടോയെന്ന് ജനിതക ശ്രേണീകരണം വഴി പരിശോധിക്കുന്നുണ്ട്. ജനിതക ശ്രേണീകരണം തുടര്‍ച്ചയായി നടത്തിവരുന്ന പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു. ‘ഒമിക്രോണ്‍’ 12 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടുചെയ്യുകയും അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കുകയും ചെയ്ത സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘ഹൈ റിസ്‌ക്’ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലവുമായാണ് വരുന്നത്. എത്തിയ ശേഷം വീണ്ടും അവര്‍ക്ക് പരിശോധന നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം.

പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ അങ്ങനെയുള്ളവരെ പ്രത്യേകം ആശുപത്രികളിലേക്ക് മാറ്റണമെന്നും പ്രത്യേകം വാര്‍ഡ് ക്രമീകരിക്കണം എന്നുമാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം. ആ രീതിയില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിക്കുന്നുണ്ട്. പക്ഷേ പുതിയ വകഭേദം സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. ജനിതക ശ്രേണീകരണം തുടര്‍ച്ചയായി നടത്തിവരുന്നുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്ന ആരെങ്കിലും പോസിറ്റീവ് ആയാല്‍ അവരുടെ സാമ്പിളും ജനിതക ശ്രേണീകരണത്തിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

‘ഹൈ റിസ്‌ക്’ വിഭാഗത്തില്‍പ്പെടുന്നതല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ അഞ്ച് ശതമാനം ആളുകളെ പരിശോധനക്ക് വിധേയരാക്കണം എന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്. ആ രീതിയില്‍ അഞ്ച് ശതമാനം ആളുകളെ പരിശോധിക്കും. അവര്‍ സ്വയം നിരീക്ഷണത്തിലായിരിക്കണം. 14 ദിവസം നീരീക്ഷണത്തില്‍ കഴിയണം. വിമാനത്താവളങ്ങളില്‍ പ്രത്യേകം ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ക്വാറന്റീന്‍ ഉള്‍പ്പെടെ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments