ശ്യാം കുമാര്‍
പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കുകയാണ്. ബുധനാഴ്ച പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. 27 ദിവസം നീണ്ടു നിന്ന പ്രചാരണത്തില്‍ ആദ്യവസാനം സസ്‌പെന്‍സും ഡ്രാമയും നിറഞ്ഞു നിന്നത് പാലക്കാട് മാത്രമായിരുന്നു. ചേലക്കരയും വയനാടും ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് പാലക്കാട്ട് മാത്രമെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പാലക്കാട് നിന്ന് വന്ന വാര്‍ത്തകള്‍.
എല്ലാ പാര്‍ട്ടികളിലും പൊട്ടലും ചീറ്റലുമുണ്ടായി. കോണ്‍ഗ്രസില്‍ നിന്ന് അടര്‍ന്നു വന്ന ഒരാളെ തന്നെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കി. സിപിഎമ്മില്‍ പ്രാദേശികമായ ചില നേതാക്കളുടെ അതൃപ്തിയും പരിഭവവും പുറത്തു വന്നു. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയംഗം തന്നെ പ്രചാരണത്തിനിറങ്ങാതെ പിണങ്ങി മാറി നിന്നു. ഒടുവില്‍ നാടകീയമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസംപ്തി തുറന്നു പറഞ്ഞാണ് കോണ്‍ഗ്രസിലെ ഡോ.പി.സരിന്‍ പരസ്യമായി രംഗത്ത് വന്നത്. പാലക്കാട് സീറ്റ് ആഗ്രഹിച്ച സരിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലായി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തുന്ന സി.പി.എം സരിനില്‍ സ്്ഥാനാര്‍ത്ഥി സാധ്യത കണ്ടെത്തുകയായിരുന്നു. തങ്ങളുടെ പരമ്പരാഗത വോട്ടിനപ്പുറം കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ത്താനും പൊതു വോട്ട് സമാഹരിക്കാനും കഴിയുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സരിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സി.പി.എം അവതരിപ്പിക്കുകയായിരുന്നു.
വയനാട്ടില്‍ പ്രിയങ്കയ്ക്ക് പിന്തുണ നല്‍കിയ പി.വി.അന്‍വറിന്റെ ഡി.എം.കെ പാര്‍ട്ടിയും പാലക്കാട്ടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്ട് റോഡ് ്‌ഷോ വരെ നടത്തിയെങ്കിലും പാലക്കാട്ട് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച്് അന്‍വര്‍ പിന്‍മാറി. ചേലക്കരയില്‍ എ.ഐ.സി.സി അംഗം സുധീറിനെ സ്്ഥാനാര്‍ത്ഥിയായി നിലനിര്‍ത്തുകയും ചെയ്തു.
പാതിരാറെയ്ഡും ഒരു നീലപ്പെട്ടിയും
ശക്തമായ ത്രികോണ മല്‍സരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു പിന്നീട് ഉടലെടുത്ത് രാഷ്ട്രീയ വിവാദങ്ങള്‍. പാതിരാ റെയ്ഡും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീലപ്പെട്ടിയുമായിരുന്നു രാഷ്ട്രീയ വിവാദത്തിലെ കഥാപാത്രങ്ങള്‍.. യു.ഡി.എഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പോലീസ് രാത്രി പരിശോധനയ്‌ക്കെത്തിയതും വനിതാ നേതാക്കളുടെ മുറിയിലടക്കം രാത്രി പോലീസ് പരിശോധന നടത്തിയതിലുമായിരുന്ന എതിര്‍പ്പും സംഘര്‍ഷവും ഉടലെടുത്തത്. യു.ഡി.എഫിനായി കള്ളപ്പണമെത്തിയെന്നായിരുന്നു എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വാദം.
കൊടകര കുഴല്‍പ്പണ ക്കേസിലെ വെളിപ്പെടലുകളില്‍ വസം കെട്ടിരുന്ന ബി.ജെ.പിക്കും പിടിവള്ളിയായി പെട്ടിവിവാദം. വനിതാ നേതാക്കളെയടക്കം അപമാനിച്ചുവെന്നാരോപിച്ച് യു.ഡി.എഫ് പിറ്റേ ദിവസം എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് വ നടത്തി. നേതാക്കളുടെ പെട്ടികളടക്കം അരിച്ചു പെറുക്കി പരിശോധിച്ചിട്ടും പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.പോലീസ് വന്നപ്പോള്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. സ്ഥാനാര്‍ത്ഥി എവിടെപ്പോയി എന്നായിരുന്നു മറ്റുള്ളവരുടെ ചോദ്യം. ഞാനിവിടെയുണ്ടേ എന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥി മാങ്കൂട്ടത്തില്‍ കോഴിക്കോട് നിന്ന് ലൈവിലും വന്നു.ഹോട്ടലിനുള്ളീലെ സി.സി. ടി,വി പരിശോധിക്കണമെന്നായി എല്‍.ഡി.എഫ്.
ഇവരീപ്പറയുന്ന പെട്ടി തന്‍രെ നീലപ്പെട്ടിയായിരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പിറ്റേന്ന് വാര്‍ത്താ സമ്മേളനത്തില്‍ പെട്ടി ഹാജരാക്കുകയും ചെയ്തു.എന്നാല്‍, പെട്ടിയിലെ പണമെവിടെ എന്നായി അടുത്ത ചോദ്യം.. പെട്ടിയുമായി ഹോട്ടില്‍ വന്നതിനെ കുറിച്ച് വിശദീകരിച്ചു മടുത്തു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ാേകാണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ത്ഥിയും കൂടി ഹോട്ടലില്‍ സംഗമിച്ച സ്ഥലത്തെ പെട്ടി സാന്നിദ്ധ്യം ദുരൂഹതാ തിയറിക്ക് എരിവും പുളിയും നല്‍കി.
പണപ്പെട്ടി പോയിട്ട് കയ്യിലെടുക്കാന്‍ കാലണ പോലും ഇല്ലാത്ത ദാരിദ്ര്യത്തെ കുറിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിശദീകരിച്ചത്. പെട്ടി വിവാദം വല്ലാതെ മുഷിഞ്ഞതിനാല്‍ പെട്ടിയില്‍ നിന്ന പിടി വിടാന്‍ സി.പി.എമ്മിലെ ഒരു വിഭാഗം നാടകീയമായി തീരുമാനിച്ചു. പെട്ടിയും തലയിലേറ്റി നടന്നാല്‍ വോട്ടുപെട്ടിക്ക് ഗുണമുണ്ടാകില്ല എന്ന തിരിച്ചറിവിനെ തുടര്‍ന്നാണിത്. പെട്ടിയില്‍ നിന്ന് പിടി വിടണമെന്ന ആഹ്വാനം നടത്തിയത് മുന്‍ എം.പി എന്‍.എന്‍.കൃഷ്ണദാസാണ്. സി.പി.എമ്മിന്‍രെ ജില്ലാ സെക്രട്ടറിക്ക് പിന്നെയും പെട്ടി കളയാന്‍ വിഷമം. സ്ഥാനാര്‍ത്ഥി പി.സരിനും പാര്‍ട്ടിയും പെട്ടിപ്രശ്‌നത്തില്‍ സ്വീകരിച്ചത് രണ്ടു നിലപാടും. അങ്ങനെ, പെട്ടി വിവാദംസി.പി.എമ്മിലെ തര്‍ക്കമായി മാറുന്നതാണ് പിന്നീട് കണ്ടത്. എന്തായാലും നീലപ്പെട്ടി രാഹുല്‍മാങ്കൂട്ടലിന് നല്‍കിയ ഡാമേജ് പിന്നീട് സി.പിമ്മിനാണ് വന്നു ഭവിച്ചത്. ഒടുവില്‍, എങ്ങനെയെങ്കിലും പെട്ടി കയ്യൊഴിച്ചു സി.പി.എം.
സന്ദീപ് വാര്യരുടെ പോക്കും വരവും
ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കണ്‍വെന്‍ഷന് വന്നപ്പോള്‍ സന്ദീപ് വാര്യര്‍ക്ക് വേദിയില്‍ കസേര കിട്ടാതിരുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കസേര നല്‍കാതെ അപമാനിച്ചുവെന്നതാണ് വിഷയമെങ്കിലും പുകഞ്ഞു നിന്ന മറ്റു പ്രശ്‌നങ്ങളുമുണ്ടായിരുന്നു. സസ്ഥാന പ്രസിഡന്റ് ഫോണില്‍ വിളിച്ച്ട്ട് പോലും സന്ദീപ് തനിക്കേറ്റ അപമാനത്തിന്‍രെ കഥയാണ് പറഞ്ഞത്. തിരഞ്ഞെടുപ്പു കഴിഞ്ഞിട്ട് പരിഹരിക്കാം എന്നായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ വാഗ്ദാനം. ഇലക്ഷന്‍ കഴിഞ്ഞ്് പരിഹരിച്ച് ചരിത്രമില്ലെന്ന് ഇതു വരെ ബി.ജെ.പി ഓഫീസില്‍ ഉണ്ടുറങ്ങിയ സന്ദീപിനറിയാം. എന്തായാലും സന്ദീപും പാലക്കാട്ടെ ബി.ജെ.പി നേതൃത്വവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടരുതെന്ന് രണ്ടു കൂട്ടരും ആഗ്രഹിച്ചതു പോലെ തോന്നി.
പതിവു പോലെ മറ്റു പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞു വരുന്നവരെ സ്വീകരിക്കാന്‍ സി.പി.എം പാര്‍ട്ടി ഓഫീസ് തുറന്നിരിപ്പുണ്ടായിരുന്നു. എ.കെ.ബാലന്‍ സഖാവിന് പോലും വിഷമമുണ്ടാക്കുന്നതായിരുന്നു ബി.ജെ.പിയില്‍ സന്ദീപിനേറ്റ അപമാനം. സന്ദീപ് നിലപാട് വ്യക്തമാക്കി വരട്ടെ സ്വീകരിക്കാം എന്നായിരുന്നു പാര്‍ട്ടിയുടെ മനസ്സിലിരുപ്പ്. എന്നാല്‍, കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും എന്ന് ചൊല്ല് അന്വര്‍ത്ഥമാക്കി സന്ദീപാ വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നേതാക്കള്‍ നടത്തിയ രഹസ്യനീക്കത്തിനൊടുവില്‍.
കെ..പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെയും സാന്നിദ്ധ്യത്തില്‍ കരഘോഷത്തോടയും ആനന്ദാലിംഗനങ്ങളോടെയും സന്ദീപിനെ സ്വീകരിച്ചു. നിരവധിപ്പേരെ ബി.ജെ.പിയ്ക്ക് സംഭാവന ചെയ്ത് കോണ്‍ഗ്രസിന് അവിടെ നിന്ന് ഒരാളെ കിട്ടിയതിന്റെ സന്തോഷവും ആവേശവുമായിരുന്നു. അതും ഒരു ഉപതിരഞ്ഞെടുപ്പിന്‍രെ പടിവാതിലില്‍.
വെറുപ്പുത്പാദന ഫാക്ടറിയില്‍ നിന്നിറങ്ങി മൊഹബത്ത് കീ ദുഖാന്‍ അഥവാ സ്‌നേഹത്തിന്‍രെ കടയില്‍ കയറി സര്‍ബത്ത് കുടിച്ച് അനുഭവമാണത്രെ സന്ദീപ് വാര്യര്‍ക്ക് . തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ ഒരു കസേര കിട്ടാത്തസ്ന്ദീപിന് മൊഹബത്തിന്‍രെ കടയില്‍ ഒരു പാട് കസേരകള്‍ കിട്ടട്ടെ എന്ന് പഴയ ബോസ് കെ,.സുരേന്ദ്രന്റെ ആശംസ. കൂടെ മുറുകെ പിടിച്ചോളണം എന്ന്് കോണ്‍ഗ്രസിന് ഉപദേശവും.
സരിന് പിന്നാലെ ബി.ജെ.പി ക്യാമ്പില്‍ നിന്ന് സന്ദീപ് വാര്യരെയും ഇടതുപക്ഷത്തെത്തിക്കാമെന്ന് വിചാരിച്ച സി.പി.എമ്മിന് നിരാശ. സന്ദീപ് വളരെ നല്ല പയ്യന്‍ എന്ന് എ.കെ.ബാലന്‍ സഖാവൊക്കെ പറഞ്ഞിരുന്നു. ഇനിയിപ്പോ കിട്ടാത്ത് മുന്തിരി കൂടുതല്‍ പുളിക്കും. സന്ദീപ് വര്‍ഗീയതയുടെ കാളിയന്‍ എന്നൊക്കെ മാറ്റിപ്പിടിച്ചിട്ടുണ്ട് സി.പി.എം. എന്തായാലും പഴയ പേരുദോഷങ്ങളകറ്റാന്‍ കൊടപ്പനക്കല്‍ തറവാടു വരെ പോയി പവന്‍മാറ്റ് യു.ഡി.എഫുകാരനുമായി സന്ദീപ് വാര്യര്‍.
ഇ.പിയുടെ ആത്മകഥാ ബോംബ്
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിനം ബി.ജെ.പി നേതാവുമായുള്ള കൂടിക്കാഴ്ച ചര്‍ച്ചയായതിന് പിന്നാലെ വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പു ദിവസം ഇ.പിയുടെ കിടിലം കൊള്ളിക്കുന്ന ആത്മകഥാ ബോംബ് വീണ്് പൊട്ടി പാര്‍ട്ടിയാകെ കുലുങ്ങി. സര്‍ക്കാരില്‍ ഉന്നത പദവിയലങ്കരിക്കുന്നവര്‍ വിരമിച്ച് കഴിഞ്ഞ് മാത്രമാണ് സാധാരണ സര്‍വ്വീസ് സ്‌റ്റോറിയും ആത്മകഥയുമെഴുതുക. സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി.ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ തന്നെ ആത്മകഥയെഴുതി. അതില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തുവെന്നാണ് പുറത്തു വന്ന വിവരങ്ങള്‍. ഇതൊക്കെ അസാധാരണമായ കാര്യങ്ങളാണ്. അങ്ങനെ അസാധാരണമാണല്ലോ ഇ.പി.ജയരാജന്‍ സഖാവിന്റെ വഴികളും. എന്നാല്‍, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നു പറയുന്നത് പോലെ ഇ.പി ക്ക് കുലുക്കമുണ്ടായില്ല. ഈ ആത്മകഥ തന്റേതല്ലെന്നും തന്റെ ആത്മ കഥ ഇങ്ങനെയല്ലെന്നും ഇ.പി.ആണയിടുന്നു.
എല്ലാ കാലത്തും കട്ടന്‍ചായയും പരിപ്പു വടയും കഴിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമോ എന്ന് ഒരിക്കല്‍ ചോദിച്ചത് ഇ.പിയാണ്. ഇ.പിയെ ട്രോളാന്‍ ഉപയോഗിച്ച ‘കട്ടന്‍ചായയും പരിപ്പുവടയും’ ഇമേജറി തന്നെ ആത്മകഥയുടെ ടൈറ്റിലുമാക്കി. താനിങ്ങനെയൊരു ടൈറ്റില്‍ കണ്ടിട്ടേയില്ലെന്ന് ഇ.പി.ജയരാജന്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇതാരുടെ കട്ടന്‍ ചായയും പരിപ്പു വടയുമെന്ന് പാര്‍ട്ടി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
പാലക്കാട്ടെ സ്ഥാനാര്‍ത്ഥി സരിനെ സൂചിപ്പിച്ച് ഇടതുപക്ഷത്തിന്‍രെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരീക്ഷണങ്ങളെ കുറിച്ചും ആത്മകഥയില്‍ പരാമര്‍ശമുണ്ടായിരുന്നു. നേരം ഇരുട്ടി വെളുത്തപ്പോള്‍ ചേരി മാറിയെത്തിയ ചെറുപ്പക്കാരനെന്ന ആത്മകഥയിലെ പരാമര്‍ശം പാലക്കാട്ടെ പാര്‍ട്ടിക്കാരെ ചെറുതായല്ല പ്രതിസന്ധിയിലാക്കിയത്. ഡാമേജ് കണ്‍ട്രോളിന് ഇ.പിയെ പാലക്കാട്ട് കൊണ്ട് വന്നേ മതിയാകൂ. നേരം ഇരുട്ടി വെളുത്തപ്പോള്‍ പാലക്കാട്ടെത്തിയ ഇ.പിയ്ക്ക് സ്ഥാനാര്‍ത്ഥിയെ കുറിച്ച് മതിപ്പായി. ഉത്തമനായസ്ഥാനാര്‍ത്ഥിയായ സരിന്‍ പാലക്കാടിന് ലഭിച്ച മഹാഭാഗ്യം എന്നു വരെ ഇ.പി പറഞ്ഞു. സരിനിലൂടെ പാലക്കാടിന് അലഭ്യലഭ്യശ്രീ എന്ന അപൂര്‍വ യോഗമാണ് സിദ്ധിച്ചിരിക്കുന്നതെന്ന് ഇ.പി. പറയാത്തത് ഭാഗ്യം.
കെ.മുരളീധരന്റെ വിമ്മിട്ടം
പാലക്കാട്ട് പ്രചാരണത്തിന് പോകാതിരുന്ന കെ.മുരളീധരന്റെ മനസ്സ് കൊണ്ടുള്ള സാന്നിദ്ധ്യം മാത്രമായിരുന്നു അവിടെ. പാര്‍ട്ടി പറഞ്ഞാല്‍ പോകുമെന്നായിരുന്നു നിലപാട്. പാലക്കാട് ഡി.സി.സി സ്ഥാനാര്‍ത്ഥിയാക്കണെമന്നാവശ്യപ്പെട്ടിരുന്നത് കെ.മുരളീധരനെയായിരുന്നല്ലോ. ഐ.ഐ.സി.സിയ്ക്കയച്ച ഡി.സി.സിയുടെ കത്തും പുറത്തു വന്നു. കെ.മുരളീധരന് അതൊന്നുമല്ല പ്രശ്‌നം. പത്മജയുടെ ബി.ജെ.പി പ്രവേശനത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തലിന്റെ പ്രസ്താവനയായിരുന്നു കെ.മുരളീധരന്റെ വിഷയം. കൂടാതെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന പരാതിയും. ഒടുവില്‍ ഇ.പി.ജയരാജന്‍ വന്നതു പോലെ കെ.മുരളീധരനും പാലക്കാട്ടെത്തി. യു.ഡി.എഫിനും കൈപ്പത്തിക്കും വേണ്ടി വോട്ടു ചോദിച്ചു. സ്ഥാനാര്‍ത്ഥിയുടെ പേര് ഉച്ചരിച്ചതേയില്ല. മല്ലികാര്‍ജ്ജുന ഖാര്‍ഖെയും രാഹുല്‍ ഗാന്ധിയും അംഗീകരിക്കുന്ന ആരും സ്ഥാനാര്‍ത്ഥി തന്നെയാണ്. ഒരു പേരിലെന്തിരിക്കുന്നു? സന്ദീപ് വാര്യരുടെ വരവിലും കെ.മുരളീധരന് വലിയ സന്തോമില്ലായിരുന്നു. വയനാട് ഉപതിരഞ്ഞെടുപ്പിന് മുമ്പായിരുന്നു സന്ദീപ് വരേണ്ടിയരുന്നത് എന്നായിരുന്നു മുരളീധരന്റെ പക്ഷം. എന്തായാലും കൊട്ടക്കലാശ ദിവസം കെ.മുരളീധരനും സന്ദീപ് വാര്യരും ഒരേ വേദിയിലെത്തി. പരസ്പരം പുകഴ്ത്തി, മഞ്ഞുരുകി.
27 ദിവസം നീണ്ട പാലക്കാടന്‍ പയറ്റിന് വാളയാര്‍ ചുരം കടന്നുവരുന്ന ഉഷ്ണക്കാറ്റിനേക്കാള്‍ ചൂടും ചൂരുമുണ്ടായിരുന്നു. ഇനി ക്ലൈമാക്‌സില്‍ ആര് വാഴും ആര് വീഴും? എന്നറിയാനേ ബാക്കിയുള്ളൂ.
വാല്‍ക്കഷ്ണം: പഴയ മിത്രങ്ങള്‍ ശത്രുക്കളായാല്‍ ശത്രുത കൂടുമെന്നാണല്ലോ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.സരിനും സിനിമാ കാണാന്‍ പോയപ്പോഴും പരസ്പരം മുഖം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. ഒരു കല്യാണ വീട്ടില്‍ വെച്ച് സരിനെ കണ്ടിട്ട് ആലുവമണപ്പുറത്ത് കണ്ട പരിചയം പോലുമില്ല ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനും. കോണ്‍ഗ്രസുമായി തെറ്റി നില്‍ക്കുന്ന എ.വി.ഗോപിനാഥിനെ കണ്ട് കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും വരെ ചെയ്തു. സരിന്‍ കൈ നീട്ടിയിട്ടും മൈന്‍ഡ് ചെയ്തില്ല ഇരുവരും. രഥോല്‍വസത്തിന് കണ്ടിട്ടും സൗഹൃദത്തിന്‍രെ തേരുരുണ്ടില്ല. അഭിനയിക്കാന്‍ വയ്യെന്നാണ് രാഹുല്‍-ഷാഫി ദ്വന്ദ്വത്തിന്റെ ഭാഷ്യം. മുറിവുണങ്ങാന്‍ സമയമെടുക്കുമായിരിക്കും.പ്രതിപക്ഷ നേതാവിനും ഇവരെ കുറ്റപ്പെടുത്താന്‍ തോന്നുന്നില്ല. നിയമസഭയില്‍ പരസ്പരം കടിച്ച് കയറിയിട്ട് പുറത്തിറങ്ങി കെട്ടിപ്പിടിക്കുന്നവരാണല്ലോ മുതിര്‍ന്ന നേതാക്കള്‍. ഇവിടെയും അതാവാമല്ലോ. ഒരു ധൃതരാഷ്ട്രാലിംഗനമെങ്കിലും !