ഡമാസ്കസ് : വിമതരെ ഭയന്ന് രാജ്യം വിട്ട സിറിയൻ പ്രസിഡൻ്റ ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ. മാനുഷിക പരിഗണനയിലാണ് റഷ്യ, അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നും മാധ്യമങ്ങൾ വ്യക്തമാക്കി.
ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഒഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഹയാത്ത് തഹ്രീർ അൽ ശാം സംഘടന നേതൃത്വം നൽകുന്ന വിമതസഖ്യം അധികാരം പിടിച്ചതോടെയാണ് 24 വർഷം സിറിയ അടക്കിവാണ ബഷാർ അൽ അസദ് രാജ്യം വിട്ട് മോസ്കോയിലെത്തിയത്. ഭാര്യ അസ്മയും രണ്ടു മക്കളും ഒപ്പമുണ്ട്. തലസ്ഥാന നഗരം കീഴടക്കിയതായി വിമതർ പ്രഖ്യാപിക്കുന്ന സമയം ഡമാസ്കസ് വിമാനത്താവളം വഴി അസദും കുടുംബവും രക്ഷപ്പെടുകയായിരുന്നു.
തീരദേശമേഖല ലക്ഷ്യമാക്കി പറന്ന വിമാനം അവിടെയെത്തിയ ശേഷം എതിർദിശയിൽ തിരിഞ്ഞ് റഡാറിൽനിന്നു മറയുകയായിരുന്നു. അസദിന് റഷ്യ അഭയം നൽകുമെന്നാണ് അവിടത്തെ ഔദ്യോഗിക മാധ്യമമായ ‘ടാസ്’ പുറത്തുവിടുന്ന വിവരം.