ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഇന്ത്യ. 1.88 കോടി വിദേശ വിനോദ സഞ്ചാരികളാണ് 2023ൽ ഇന്ത്യയിലെത്തിയതെന്ന് കണക്കുകൾ സൂിപ്പിക്കുന്നു. 2022നേക്കാൾ മൂന്നിരട്ടി (305.4 ശതമാനം) അന്താരാഷ്‌ട്ര സഞ്ചാരികൾ 2023ൽ എത്തിയെന്നാണ് റിപ്പോർട്ട്. ടൂറിസത്തിലൂടെ ഇന്ത്യക്ക് ലഭിച്ച വിദേശനാണ്യ വരുമാനവും (2.31 ലക്ഷം കോടിയായി) വർദ്ധിച്ചു.
കൊവിഡിന് മുൻപ് (2019ൽ) 10.93 ദശലക്ഷം പേരായിരുന്നു ഇന്ത്യ കാണാനെത്തിയത്. എന്നാൽ കൊവിഡിന് ശേഷം ഇത് വല്ലാതെ ഇടിഞ്ഞെങ്കിലും 2023ൽ 9.23 ദശലക്ഷം പേർ എന്നതിലേക്ക് നിരക്ക് ഉയർന്നു. അതിനാൽ 2024ലെ കണക്കുകൾ പുറത്തുവരുമ്പോൾ റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കൊവിഡിന് മുൻപുള്ള കണക്കിനെ 2024 മറികടക്കുമെന്നാണ് വിലയിരുത്തൽ. 2025 ജനുവരിയിൽ ഈ വർഷത്തെ കണക്ക് വന്നേക്കും.
വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഈ വർഷം നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കിയിരുന്നു. സ്വദേശ് ദർശൻ സ്കീമിന് കീഴിൽ 5287.90 കോടി രൂപയുടെ 76 പദ്ധതികൾക്ക് ടൂറിസം മന്ത്രാലയം അനുമതി നൽകി. അതിൽ 75 പദ്ധതികൾ പൂർത്തിയായി. ടൂറിസം ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 3,295.76 കോടി രൂപയുടെ 40 പദ്ധതികൾക്കും സർക്കാർ അംഗീകാരം നൽകിയിരുന്നു. 23 സംസ്ഥാനങ്ങളിലായി കിടക്കുന്ന വിവിധ ഐക്കോണിക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രത്യേക മൂലധന നിക്ഷേപത്തിന് (SASCI) കീഴിലാണ് ഫണ്ട് അനുവദിച്ചത്. അസിസ്റ്റൻസ് ടു സെൻട്രൽ ഏജൻസി സ്‌കീമിന് കീഴിൽ 937.56 കോടി രൂപയുടെ 65 പദ്ധതികളും കേന്ദ്രസർക്കാർ ആരംഭിച്ചു. അതിൽ 38 പദ്ധതികൾ പൂർത്തിയാക്കി.